സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ട... പിടിയിലായത് മുൻ എസ്.ഡി.പി.ഐ പ്രവർത്തകനും ഇപ്പോൾ സി.പി.എം പ്രവർത്തകനുമായ അഫ്സല്‍


 ചിത്രം പ്രതീകാത്മകം 

കണ്ണൂര്‍ : കണ്ണൂരില്‍ സംസ്ഥനത്തെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ട. ഏകദേശം 2 കിലോയോളം MDMA യാണ് പോലീസ് പിടികൂടിയത്. കണ്ണൂര്‍ ടൌണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടെരിക്കു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ആണ് മയക്കുമരുന്നു പിടികൂടിയത്. പ്രതികളുടെ കൈയ്യില്‍ നിന്നും ഏകദേശം 2 കിലോയോളം MDMA, OPM - 7.5 ഗ്രാം, ബ്രൌണ്‍ ഷുഗര്‍ - 67 ഗ്രാം എന്നിവയാണ് കണ്ടെത്തിയത്. ഒരു കോടിക്ക് മുകളില്‍ വിലവരുന്ന മയക്കുമരുന്നുകള്‍ ആണ് ഇവ. പിടിച്ചെടുത്ത മയക്കുമരുന്നിന്‍റെ ക്വാളിറ്റി പരിശോധന നടത്തിയാല്‍ ഇതിന്‍റെ വില ഇനിയും കൂടാനാണ് സാധ്യത.

മുൻ എസ്.ഡി.പി.ഐ പ്രവർത്തകനും ഇപ്പോൾ സി.പി.എം പ്രവർത്തകനുമായ അഫ്സല്‍ (37) തൈവളപ്പില്‍ ഹൌസ്, കോയ്യോട്, ഭാര്യ ബള്‍ക്കീസ് (28) ഡാഫോഡില്‍സ് വില്ല, കപ്പാട് എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നും ടൂറിസ്റ്റ് ബസ്സില്‍ കണ്ണൂരില്‍ തുണിത്തരങ്ങളുടെ പാര്‍സല്‍ എന്ന വ്യാജേന ഒളിച്ചു വച്ച് കണ്ണൂര്‍ പ്ലാസ ജങ്ഷനിലെ  പാര്‍സല്‍ ഓഫീസില്‍  എത്തിച്ച് അവിടെ നിന്നും പ്രതികള്‍ സാധനം കൈപ്പറ്റുമ്പോള്‍ ആണ് പോലീസ് പിടികൂടിയത്. പ്രതി ബള്‍ക്കീസിന് നേരത്തെ എടക്കാട് പോലീസ് സ്റ്റേഷനില്‍ മറ്റൊരു മയക്കുമരുന്നു കേസ്സ് ഉണ്ടെന്ന് ജില്ലാ പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS അറിയിച്ചു.

വാട്സപ്പ് വഴിയാണ് പ്രതികള്‍ മയക്കുമരുന്നു ആവശ്യക്കാരെ കണ്ടെത്തുന്നത്. ആവശ്യക്കാര്‍ക്ക് കച്ചവടം ഉറപ്പിച്ചശേഷം അവര്‍ പറയുന്ന സ്ഥലത്തു ചെറു പൊതികളാക്കി വഴിയരികില്‍ ഉപേക്ഷിച്ചു പോകുന്ന രീതിയായിരുന്നു പ്രതികള്‍ സ്വീകരിച്ചു വന്നത്. കണ്ണൂരിലെ പ്രധാന മയക്കുമരുന്നു വിതരണ സംഘത്തിലെ പ്രധാന കണ്ണികള്‍ ആണ് പിടിയിലായ പ്രതികള്‍. ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടെരിക്കു പുറമെ സബ്ബ് ഇന്‍സ്പെക്ടര്‍ മഹിജന്‍, ASI മാരായ അജയന്‍, രഞ്ജിത്, സജിത്ത്, SCPO മുഹമ്മെദ്, സറീന CPO മാരായ നാസര്‍, അജിത്ത്, രാഹുല്‍, രജില്‍ രാജ് തുടങ്ങിയവരും മയക്കുമരുന്നു വേട്ടയില്‍ സംഘത്തിലുണ്ടായിരുന്നു. 

കണ്ണൂര്‍ ടൌണ്‍ പോലീസ് കേസ്സ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു.  ഇതിന്‍റെ പിറകിലെ കണ്ണികളെ കണ്ടെത്തുന്നതിന് വേണ്ടി വിപുലമായ അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

Previous Post Next Post