മുടി സ്ട്രെയ്റ്റ് ചെയ്യാൻ പണം വേണം, കടം ചോദിച്ചിട്ട് കിട്ടിയില്ല; ജ്വല്ലറിയിൽ പട്ടാപ്പകൽ മോഷണം നടത്തിയത് സ്കൂൾ വിദ്യാർത്ഥിനി



മോഷണത്തിന്റെ സിസിടിവി ദൃശ്യം
 

തിരുവനന്തപുരം ; യൂണിഫോമിലെത്തി ജ്വല്ലറിയിൽ നിന്ന് പണം കവർന്നത് സ്കൂൾ വിദ്യാർത്ഥിനി. നെയ്യാറ്റിൻകരയിലെ ജ്വല്ലറിയിൽ നിന്നാണ് വിദ്യാർത്ഥി പട്ടാപ്പകൽ കാൽലക്ഷം രൂപ കവർന്നത്. കോളജ് വിദ്യാർത്ഥിയായിരിക്കും എന്നാണ് ആദ്യം കരുതിയത്. യൂണിഫോം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ഉച്ചയോടെ സ്റ്റേഷനിലേക്കും കൂട്ടിക്കൊണ്ടു വന്ന പെൺകുട്ടിയെ പിന്നീട് രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. നഷ്ടപ്പെട്ട പണം മടക്കി നൽകാമെന്ന് രക്ഷിതാക്കൾ അറിയിച്ചതോടെ ജ്വല്ലറി ഉടമ പരാതി നൽകിയില്ല. 

തീരദേശത്തെ ഒരു സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം യൂണിഫോം ധരിച്ചാണ് മോഷണം നടത്തിയത്. ബ്യൂട്ടി പാർലറിൽ നിന്നും സമീപത്തെ മൊബൈൽ ഷോപ്പിൽ നിന്നും മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ഇതും ആളെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചു. മോഷ്ടിച്ച പണം കൊണ്ട് ബ്യൂട്ടിപാർലറിൽ കയറി പെൺകുട്ടി മുടി സ്ട്രെയ്റ്റൻ ചെയ്തിരുന്നു. 

രാവിലെ പല്ലുവേദന എന്ന പേരിലാണ് പെൺകുട്ടി സ്കൂളിൽ നിന്നും പുറത്തിറങ്ങുന്നത്. നെയ്യാറ്റിൻകരയിൽ എത്തിയ പെൺകുട്ടി ഒരു ബ്യൂട്ടി പാർലറിൽ പോയി തലമുടി സ്ട്രെയ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. ബ്യൂട്ടിഷൻ ആവശ്യപ്പെട്ട തുക കൈവശം ഇല്ലാതിരുന്ന വിദ്യാർഥിനി തിരിച്ചുപോയി. സമീപത്തെ ഒന്നിലധികം മൊബൈൽ ഷോപ്പുകളിലെത്തി 1000 രൂപ വീതം കടമായി ആവശ്യപ്പെട്ടു. അവർ ആവശ്യം നിരാകരിച്ചതിനു ശേഷമാണ് വെള്ളി ആഭരണങ്ങൾ വിൽക്കുന്ന ജ്വല്ലറിയിൽ എത്തിയതും പണം കവർന്നതും. ഇതിനുശേഷമാണ് ബ്യൂട്ടി പാർലറിൽ തിരികെയെത്തി മുടി സ്ട്രെയ്റ്റ് ചെയ്തു മടങ്ങി. 

ന​ഗരത്തിൽ പട്ടാപ്പകൽ മോഷണം നടന്നത് വ്യാപാരികളെ ഞെട്ടിച്ചിരുന്നു. ജ്വല്ലറിയിലെ 2 പേരിൽ ഒരാൾ ബാങ്കിൽ പോയപ്പോഴാണ് സംഭവമുണ്ടായത്. മറ്റെയാൾ ജ്വല്ലറിയിലും ഉണ്ടായിരുന്നെങ്കിലും മരുന്നു കഴിച്ചതിനെ തുടർന്നു മയങ്ങിപ്പോയി. ജ്വല്ലറിയിൽ എത്തിയ യുവതി, ആളില്ലാത്ത കൗണ്ടറിൽ നിന്ന് ഒരു പഴ്സ് പുറത്തെടുക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീട് അതു തിരികെ വച്ച ശേഷം മേശയ്ക്കുള്ളിൽ നിന്ന് ഒരു കെട്ട് നോട്ട് എടുക്കുകയായിരുന്നു. 


Previous Post Next Post