കോഴിക്കോട്: റാഗിംഗിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ പി ജി വിദ്യാര്‍ത്ഥി പഠനം അവസാനിപ്പിച്ചു. ഓര്‍ത്തോ വിഭാഗം പി ജി വിദ്യാര്‍ത്ഥിയായ ഡോ. ജിതിന്‍ ജോയ് ആണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പീഡനത്തിന് ഇരയായത്. ജിതിന്റെ പരാതിയിൽ രണ്ട് സീനിയർ വിദ്യാർത്ഥികളെ സസ്‌പെന്‍ഡ് ചെയ്തെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഓര്‍ത്തോ വിഭാഗം സീനിയര്‍ വിദ്യാര്‍ത്ഥികളായ ഡോ. മുഹമ്മദ് സാജിദ് ഡോ. ഹരിഹരന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ആറ് മാസത്തേക്കാണ് ഇവരുടെ സസ്‌പെന്‍ഷന്‍.
രാത്രി ഉറങ്ങന്‍ പോലും അനുവദിക്കാതെ അധികസമയം വാര്‍ഡുകളില്‍ ജോലി ചെയ്യിച്ചെന്നും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മനപൂര്‍വ്വം വൈകി വന്ന് ജോലി ഭാരം കൂട്ടിയെന്നും ജിതിൻ പറഞ്ഞു.
വകുപ്പ് തലവനോട് പരാതിപ്പെട്ടെങ്കിലും ഇവിടെ ഇങ്ങനെ ഒക്കെയാണ് കാര്യങ്ങള്‍ എന്നുപറഞ്ഞു നടപടിയെടുത്തില്ലെന്നും ജിതിന്‍ ആരോപിച്ചു. അതിനുശേഷമാണ് പഠനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. മറ്റൊരു കോളജില്‍ ജോയില്‍ ചെയ്തതിന് ശേഷമാണ് പ്രിന്‍സിപ്പലിന് പരാതി കൊടുക്കുകയും ആരോപണവിദേയരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തത്.