കൊച്ചി: കൊച്ചിയിലെ ടാറ്റു പീഡന കേസിൽ പരാതിയുമായി ഒരു യുവതി കൂടി. ടാറ്റൂ ചെയ്യുന്നതിന് ഇടയിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി ബംഗളൂരുവിൽ താമസിക്കുന്ന മലയാളിയാണ് എത്തിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് യുവതി പരാതി നൽകി. ഇമെയിൽ വഴിയാണ് പരാതി നൽകിയത്.
ബംഗളൂരുവിലെ യുവതിയുടെ പരാതിയോടെ ഇടപ്പള്ളിയിലെ ഇൻക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിലെ ടാറ്റു ആർടിസ്റ്റ് സുജീഷിനെതിരെ ആറ് കേസുകളായി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നാല് കേസുകളും രണ്ടെണ്ണം ചേരാനല്ലൂർ സ്റ്റേഷനിലുമാണ് രജിസ്റ്റർ ചെയ്തത്.
ഇന്ന് യുവതികളുടെ മൊഴി രേഖപ്പെടുത്തും.
ടാറ്റൂ ചെയ്യുന്നതിനിടയിൽ സുജീഷ് ലൈംഗികമായി പീഡിപ്പിച്ചതായി കഴിഞ്ഞ ദിവസമാണ് ഒരു യുവതി വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലിന് പിന്നാലെ കൂടുതൽ പേർ പരാതിയുമായി രംഗത്ത് വന്നു. ഇൻക്ഫെക്ടഡ് എന്ന സ്ഥാപനത്തിൻ്റെ ആലിൻ ചുവട്, ചേരാനല്ലൂർ കേന്ദ്രങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സുജീഷിൻ്റെ ഉടമസ്ഥതത്തിലുള്ള സ്ഥാപനങ്ങളാണ് ഇത്.
പൊലീസ് ഇന്ന് ഇന്ന് യുവതികളുടെ താമസസ്ഥലത്തെത്തി വിശദമായ മൊഴി എടുക്കും. രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതിയിൽ ഇന്ന് അപേക്ഷ നൽകും. ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ ടാറ്റൂ ആർടിസ്റ്റ് സുജീഷ് ഒളിവിലാണ്.