റബർ തോട്ടത്തിൽ വച്ച് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ





കോട്ടയം: കോട്ടയത്ത് ബിസിനസ് നടത്തുന്ന പാലാ സ്വദേശിനിയായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. കോട്ടയം ഒളശ വേലംകുളം വീട്ടിൽ രാഹുൽ രാജീവിനെ(21)യാണ് പാലാ എസ്എച്ച്ഒ കെ.പി തോംസൺ അറസ്റ്റ് ചെയ്തത്.

 കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഏഴേകാൽ മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിസിനസ് ആവശ്യത്തിനായി കോട്ടയത്ത് വീട്ടമ്മയുടെ അടുക്കലെത്തിയ രാഹുൽ ഗൂഗിൾപേ ചെയ്യാനെന്ന വ്യാജേന വീട്ടമ്മയുടെ ഫോൺ നമ്പർ കരസ്ഥമാക്കി.

പിന്നീട് ഫോണിൽ വിളിച്ച് വീട്ടമ്മയുടെ കുടുംബ സാഹചര്യവും പാലായിലെ താമസസ്ഥലവും മറ്റും മനസ്സിലാക്കി. ചൊവ്വാഴ്ച വൈകിട്ട് വീട്ടമ്മ അറിയാതെ പിന്തുടർന്ന പ്രതി വീട്ടമ്മ കയറിയ അതേ ബസിൽ കയറി. ഇവർ ഇറങ്ങേണ്ട ബസ് സ്റ്റോപ്പിന് മുമ്പുള്ള സ്റ്റോപ്പിൽ ഇയാൾ ഇറങ്ങി. തുടർന്ന് ജംഗ്ഷനിൽ ഉണ്ടായിരുന്ന ഓട്ടോയിൽ കയറി ബസിനെ പിന്തുടർന്ന് എത്തി. ബസിറങ്ങി ഇടവഴിയിലൂടെ വീട്ടിലേക്ക് നടന്ന വീട്ടമ്മയെ ഓട്ടോയിൽ നിന്നും ഇറങ്ങി പിന്തുടർന്ന് എത്തിയ പ്രതി അടുത്തുള്ള റബർ തോട്ടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോവുകയായിരുന്നു. പീഡനശ്രമം ചെറുത്ത വീട്ടമ്മ ബഹളം വെച്ച് കയ്യിലിരുന്ന തന്റെ ഫോണിൽ നിന്നും ഭർത്താവിനെ വിളിക്കാൻ ശ്രമിച്ചപ്പോൾ പ്രതി ഫോൺ ബലമായി പിടിച്ചുവാങ്ങി. ഈ സമയം അവിടെനിന്നും ഓടി രക്ഷപ്പെട്ട് മെയിൻറോഡിൽ എത്തിയ വീട്ടമ്മയെ ആ സമയം അവിടെ എത്തിയ ബൈക്ക് യാത്രക്കാരാണ് രക്ഷപ്പെടുത്തിയത്. 


വീട്ടമ്മയിൽ നിന്നും കാര്യങ്ങൾ മനസിലാക്കിയ ബൈക്ക് യാത്രക്കാർ പ്രതിയെ റബർ തോട്ടത്തിൽ തെരഞ്ഞെങ്കിലും പ്രതി അവിടെനിന്നും ഓടി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് വീട്ടമ്മയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ പിടികൂടി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. സംഭവസ്ഥലത്തുനിന്നും ഒരു കിലോമീറ്ററോളം ഓടി മറ്റൊരു റോഡിൽ എത്തിയ പ്രതി റോഡിലൂടെ വന്ന ഒരു ഓട്ടോയിൽ കയറി അയർക്കുന്നത്തെത്തി.

അവിടെ ഒരു ബാറിൽ കയറി മദ്യപിച്ച പ്രതി വീട്ടമ്മയുടെ ഫോണിന്റെ ലൊക്കേഷൻ മനസ്സിലാക്കി പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് ആ ഫോൺ ഓഫ്‌ ചെയ്തു. തുടർന്ന് തന്റെ ഭാര്യ ഗർഭിണിയാണെന്നും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്നും പറഞ്ഞ് ബാറിൽ ഉണ്ടായിരുന്ന യുവാക്കളുടെ സഹായത്തോടെ ബൈക്കിൽ കോട്ടയം മെഡിക്കൽ കൊളെജ് ആശുപത്രി പരിസരത്തെത്തി ഇറങ്ങി രക്ഷപ്പെട്ടു. അവിടെനിന്നും നടന്ന്‌ വെളുപ്പിന് വീട്ടിലെത്തുകയായിരുന്നുവെന്നും ചോദ്യം ചെയ്യലിൽ രാഹുൽ സമ്മതിച്ചു.


Previous Post Next Post