കെ. റെയിൽ പദ്ധതി ഉപേക്ഷിച്ചെന്ന് പ്രഖ്യാപിക്കുന്നതുവരെ സമരം തുടരും: വി ഡി സതീശൻ




ചങ്ങനാശേരി :   കെ റെയിൽ പദ്ധതി ഉപേക്ഷിക്കുന്നതായി മുഖ്യമന്ത്രി പറയുന്നതുവരെ സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

ഈ ജനകീയ സമരത്തിനുള്ള മുഴുവന്‍ പിന്തുണയും യു.ഡി.എഫ് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. 

സിൽവർ ലൈൻ പദ്ധതി കല്ലിടലിനെതിരെ ജനകീയ പ്രതിക്ഷേധം നടന്ന മാടപ്പള്ളിയിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസിനെ കൊണ്ട് സമരത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ നടത്തുന്ന ഒരു നീക്കവും നടക്കില്ല. സമരത്തെ അടിച്ചമര്‍ത്താന്‍ ഏതു ക്രൂരതയും നടത്തുന്ന ചില ക്രൂരന്മാരായ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. 

സ്ത്രീകളെ അറസ്റ്റു ചെയ്യുമ്ബോള്‍ പാലിക്കേണ്ട ഒന്നും പാലിച്ചിട്ടില്ല. സ്ത്രീകളെയും കുട്ടികളെയും പോലീസ് വലിച്ചിഴച്ചു. ഇന്നലെ നടന്ന സംഭവങ്ങള്‍ മുഴുവന്‍ പോലീസ് മനപ്പൂര്‍വ്വം നടത്തിയതാണ്.

സമരം സമാധാനപരമായിരുന്നു. കല്ലിടാന്‍ വന്നവരോട് പ്രായമായ, പാവപ്പെട്ട സ്ത്രീകള്‍ അവരുടെ സങ്കടം പറയുകയായിരുന്നു. അതിനെ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്തുകയാണ്. ബംഗാളിലെ നന്ദിഗ്രാമില്‍ സംഭവിച്ചതു തന്നെയാണ് ഇവിടെയും നടക്കുന്നത്.

സ്ഥലമെടുത്ത് പോകുന്നവര്‍ മാത്രമല്ല ഇതിന്റെ ഇരകള്‍. കേരളം മുഴുവന്‍ പാരിസ്ഥിതികമായി തകരാന്‍ പോകുകയാണ്. കേരളത്തെ രണ്ടായി തിരിച്ച്‌, മഴ പെയ്താല്‍ വെള്ളം കെട്ടിനിര്‍ത്തുകയാണ്. ഇത് പണിയാനുള്ള പ്രകൃതി വിഭവങ്ങള്‍ എവിടെ നിന്ന് കൊണ്ടുവരുമെന്ന് പോലും സര്‍ക്കാരിനറിയില്ല.

ജപ്പാനിലെ ഇന്റര്‍നാഷണല്‍ കമ്ബനിയുമായി ചേര്‍ന്ന് വന്‍ അഴിമതിയ്ക്കാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. 

ജപ്പാനില്‍ പദ്ധതിക്ക് മിച്ചം വന്ന ഉപകരണങ്ങളാണ് ഇവിടേക്ക് എത്തിക്കുന്നത്. ഒരു അനുമതിയോ സര്‍വേയോ പഠനമോ നടത്തുന്നതിനു മുന്‍പ് സ്ഥലം ഏെറ്റടുക്കില്ലെന്ന് കോടതിയില്‍ അറിയിച്ച സര്‍ക്കാരാണ് കല്ലിടല്‍ നടത്തുന്നത്.

പദ്ധതിയുടെ പേരില്‍ 2 ലക്ഷം കോടി രൂപ ലോണ്‍ എടുക്കാന്‍ വേണ്ടിയുള്ള വന്‍ അഴിമതിയിലേക്കാണ് പോകുന്നത്. 

രാജ്യം പോലും കണ്ടിട്ടില്ലാത്ത അഴിമതിയാണ് നടക്കാന്‍ പോകുന്നത്. ഇത്തരം പ്രശ്‌നങ്ങളെയെല്ലാം കാണാതെ സില്‍വര്‍ ലൈന്‍ കൊണ്ടുവരാമെന്ന് സര്‍ക്കാര്‍ വ്യാമോഹിക്കേണ്ട.

ചെറുത്തുനിന്ന ചെങ്ങന്നൂരില്‍ നിന്നാണ് നാളെ യു.ഡി.എഫിന്റെ ജനകീയ സദസ്സ് ആരംഭിക്കുന്നത്. ജനങ്ങള്‍ െചറുത്തുനില്‍ക്കുന്ന എല്ലായിടത്തും യു.ഡി.എഫുമുണ്ടാകും. ഇതില്‍ രാഷ്ട്രീയം കാണുന്നില്ല. കേരളത്തിന്റെ സമര ഇതിഹാസമായി സില്‍വര്‍ ലൈന്‍ പ്രക്ഷോഭം മാറും.- വി.ഡി സതീശന്‍ പറഞ്ഞു.

ഒരു അക്രമ സംഭവമോ പൊതുമുതല്‍ നശിപ്പിക്കലോ ഇവിടെ നടന്നിട്ടില്ല. ആ ജനങ്ങളോടാണ് പോലീസ് ക്രൂരത കാട്ടിയതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.


Previous Post Next Post