പ്ലസ്ടു വിദ്യാർഥിനി കിടപ്പുമുറിയിൽ തൂങ്ങിമരിച്ചു.,വാട്ട്സാപ്പിലൂടെ വിവരമറിഞ്ഞ സുഹൃത്തും തൂങ്ങി മരിച്ചു


കിളിമാനൂർ :മടവൂർ ചാങ്ങയിൽകോണത്ത് പ്ലസ്ടു വിദ്യാർഥിനി വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചു. സമൂഹമാധ്യമത്തിലൂടെ ഈ വിവരമറിഞ്ഞ, വിദ്യാർഥിനിയുടെ സുഹൃത്തായ നിലമേൽ സ്വദേശിയും തൂങ്ങിമരിച്ചു. മടവൂർ പുലിയൂർകോണം ചാങ്ങയിൽകോണം കൃഷ്ണഭവനിൽ അക്ഷര (17), നിലമേലിലെ ബസ് ഉടമകൂടിയായ കരുന്തലക്കോട് കരിക്കകത്തിൽ വീട്ടിൽ ശ്രീജിത്ത് (23) എന്നിവരാണ് മരിച്ചത്.
സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത്, പോരോടം വിവേകാനന്ദ പബ്ലിക് സ്കൂളിലെ പ്ലസ് ടു കംപ്യൂട്ടർ സയൻസ് വിദ്യാർഥിനിയായിരുന്നു അക്ഷര. അക്ഷര സ്ഥിരമായി യാത്രചെയ്യുന്ന ബസിലെ ഡ്രൈവർകൂടിയായിരുന്നു ശ്രീജിത്ത്. ഇവരുടെ സൗഹൃദം പ്രണയമായതോടെ വീട്ടുകാർ ഇടപെടുകയും യുവാവിനെ താക്കീത് ചെയ്യുകയുമുണ്ടായി. അക്ഷരയുടെ അച്ഛൻ ശ്യാംദത്ത് കിളിമാനൂരിൽ മ്യൂസിക് സ്ഥാപനം നടത്തുകയാണ്. തിങ്കൾ രാവിലെ ഏഴോടെ ശ്യാംദത്ത് സ്ഥാപനത്തിലേക്ക് പോയതിനു പിന്നാലെ അക്ഷര മുറിയിൽ കയറി വാതിലടച്ചു. മുത്തശ്ശി വിളിച്ചിട്ടും വാതിൽ തുറക്കാതായതോടെ ആളുകളെ വിളിച്ചുകൂട്ടുകയായിരുന്നു. കതക് ചവിട്ടിത്തുറന്നാണ് കിടപ്പുമുറിയിലെ ഫാനിൽ കെട്ടിതൂങ്ങിയനിലയിൽ അക്ഷരയെ കണ്ടെത്തിയത്. ഉടൻ താഴെയിറക്കി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 
പരേതയായ ബബിതയാണ് അക്ഷരയുടെ അമ്മ. സഹോദരി: ശ്രുതി. പള്ളിക്കൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃ-തദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അക്ഷരയുടെ മരണവിവരം അറിഞ്ഞതോടെ തിങ്കൾ പകൽ പതിനൊന്നോടെ ശ്രീജിത്ത് വീട്ടിലെ ഹാളിലെ ഫാനിൽ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു. ശ്രീജിത്തിന്റെ അച്ഛൻ വർഷങ്ങൾക്ക് മുമ്പ് മരിച്ചു. അമ്മ: ജലജ. രണ്ട് സഹോദരൻമാരുണ്ട്.
Previous Post Next Post