സൗദിയില്‍ ഈ നാല് തൊഴിലുകളില്‍ നിന്ന് കൂടി പ്രവാസികള്‍ പുറത്താകും; ഇനി സ്വദേശികള്‍ക്ക് മാത്രം


റിയാദ്: സൗദി അറേബ്യയില്‍ നാല് തൊഴിലുകള്‍ കൂടി സ്വദേശിവത്കരിക്കുന്നു. ഇതോടെ ഈ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ പുറത്താകും. പുതിയ നിയമം ഞായറാഴ്ച പ്രാബല്യത്തില്‍ വരും. ഓഫീസ് സെക്രട്ടറി, ട്രാന്‍സ്‌ലേറ്റര്‍, സ്റ്റോര്‍ കീപ്പര്‍, ഡാറ്റാ എന്‍ട്രി എന്നീ ജോലികളാണ് സമ്പൂര്‍ണമായും സ്വദേശിവത്കരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം സൗദി മാനവവിഭവശേഷി മന്ത്രി എന്‍ജി അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജിഹി പുറപ്പെടുവിച്ചത്. ഓഫീസ് സെക്രട്ടറി, ട്രാന്‍സ്‌ലേറ്റര്‍, സ്റ്റോര്‍ കീപ്പര്‍, ഡാറ്റാ എന്‍ട്രി എന്നീ മേഖലകളിലെ നൂറു ശതമാനം തസ്തികകളും സ്വദേശികള്‍ക്ക് മാത്രമായിരിക്കും. സ്വദേശികളായ യുവതീ യുവാക്കള്‍ക്ക് സ്വകാര്യ മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതിനും തൊഴില്‍ വിപണിയില്‍ അവരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും മന്ത്രാലയം നടത്തിവരുന്ന പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമാണിത്. ഇതിലൂടെ 20,000 തൊഴില്‍ അവസരങ്ങളാണ് സ്വദേശികള്‍ക്ക് ലഭിക്കുക. ട്രാന്‍സ്‌ലേറ്റര്‍, സ്റ്റോര്‍ കീപ്പര്‍ എന്നീ ജോലികള്‍ക്ക് ഏറ്റവും കുറഞ്ഞ ശമ്പളം 5000 റിയാലായും മാര്‍ക്കറ്റിങ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കുറഞ്ഞ ശമ്പളം 5500 റിയാലായും നിജപ്പെടുത്തിയിട്ടുണ്ട്. മാര്‍ക്കറ്റിങ് വിഭാഗത്തില്‍ അഞ്ചില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനത്തിലെ 30 ശതമാനം മാര്‍ക്കറ്റിങ് ജോലികള്‍ സ്വദേശിവത്കരിക്കാനുള്ള തീരുമാനവും മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനവും ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. 12,000 തൊഴില്‍ അവസരങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Previous Post Next Post