നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റിൽ




കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ സുഹൃത്തും ഹോട്ടൽ വ്യവസായിയുമായ ശരത് ജി നായർ അറസ്റ്റിൽ. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ നടത്തിയ ഗൂഢാലോചന കേസിൽ ആറാം പ്രതിയാണ് ഇയാൾ.

 തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ 'വിഐപി' ശരത് ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത് ആണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. കേസിലെ സാക്ഷി ശരത്തിനെ തിരിച്ചറിഞ്ഞതായി ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. 

ദിലീപിന്റെ ബന്ധു സുരാജും സുഹൃത്തായ ശരത്തും തമ്മിലുള്ള ഫോൺ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. കാവ്യ സുഹൃത്തുക്കൾക്ക് കൊടുക്കാൻവെച്ച പണി ദിലീപ് ഏറ്റെടുത്തുവെന്നാണ് ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് പറയുന്നത്. വധ ഗൂഢാലോചന കേസിലെ നിർണായക തെളിവാണ് കേസിലെ വിഐപി എന്ന് അറിയപ്പെടുന്ന ശരത്തുമായുള്ള സുരാജിന്റെ സംഭാഷണം. ഫോറൻസിക് പരിശോധനയിലാണ് സുരാജിന്റെ ഫോണിൽ നിന്നും നശിപ്പിച്ച സംഭാഷണം അന്വേഷണ സംഘം വീണ്ടെടുത്തത്.

 നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ സമർപ്പിച്ച ഡിജിറ്റൽ തെളിവുകളിൽ ഇവയും ഉൾപ്പെടുന്നു. ശബ്ദ സാമ്പിൽ പരിശോധിച്ച ശേഷമാണ് ശരത്ത് ഗൂഢാലോചനയിൽ പങ്കാളിയായിരുന്നുവെന്ന് അന്വേഷണ സംഘം ഉറപ്പിച്ചത്. 

അന്വേഷണം തന്നിലേക്ക് നീങ്ങുന്നുവെന്ന് മനസിലാക്കിയ ശരത് ഫോൺ ഓഫാക്കി മുങ്ങിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത ശരത്തിനെ ആലുവ പോലീസ് ക്ലബ്ബിലെത്തിച്ചു.


Previous Post Next Post