പുൽവാമ : ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ ഹവൽ ട്രാൻസിറ്റ് താമസ കേന്ദ്രത്തിൽ താമസിക്കുന്ന കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ ഇ ഇസ്‌ലാം എന്ന ഭീകര സംഘടനയുടെ ഭീഷണിക്കത്ത് .
കുടിയേറ്റ കോളനിയുടെ പ്രസിഡന്റിനെ അഭിസംബോധന ചെയ്ത ഒരു കത്തിൽ, എല്ലാ ‘കുടിയേറ്റക്കാരോടും ആർഎസ്‌എസ് ഏജന്റുമാരോടും സ്ഥലം വിടുക അല്ലെങ്കിൽ മരണത്തെ അഭിമുഖീകരിക്കുക എന്ന് ആവശ്യപ്പെടുന്നു.
കശ്മീരിൽ മറ്റൊരു ഇസ്രായേൽ ആഗ്രഹിക്കുന്ന കശ്മീരി പണ്ഡിറ്റുകൾക്ക് ഇടമില്ലെന്നും ഭീകര സംഘടനയുടെ കത്തിൽ പറഞ്ഞു. “നിങ്ങളുടെ സുരക്ഷ ഇരട്ടിയാക്കുകയോ മൂന്നിരട്ടിയാക്കുകയോ ചെയ്യുക. നിങ്ങളെ ലക്ഷ്യം വച്ചുള്ള കൊലപാതകം നേരിടാൻ തയ്യാറാവുക. നിങ്ങൾ മരിക്കും,” കത്തിൽ പറയുന്നു.
ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിലെ സർക്കാർ ഓഫീസിൽ കശ്മീരി പണ്ഡിറ്റായ രാഹുൽ ഭട്ട് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് ഇത്. മെയ് 12 ന് ചദൂര ടൗണിലെ തഹസിൽ ഓഫീസിനുള്ളിൽ വെച്ച് ഭീകരർ ഇയാളെ വെടിവെച്ചുകൊല്ലുകയായിരുന്നു . 2010-11 ൽ കുടിയേറ്റക്കാർക്കുള്ള പ്രത്യേക തൊഴിൽ പാക്കേജ് പ്രകാരം ഒരു ക്ലാർക്ക് ജോലി ലഭിച്ച ആളാണ് രാഹുൽ ഭട്ട് .
ആക്രമണത്തെത്തുടർന്ന് കശ്മീരി പണ്ഡിറ്റ് സമൂഹം ജമ്മു കശ്മീരിലുടനീളം പ്രതിഷേധിക്കുകയും തങ്ങൾക്ക് സുരക്ഷ നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.