'ഫാത്തിമയ്ക്കും ആദിലയ്ക്കും ഒരുമിച്ച് ജീവിക്കാം'; അനുമതി നൽകി ഹൈക്കോടതി


കൊച്ചി: സ്വവർഗാനുരാഗികളായ പെൺകുട്ടികൾക്ക് ഒരുമിച്ചു ജീവിക്കാൻ അനുമതി നൽകി ഹൈക്കോടതി. ബന്ധുക്കൾ പിടിച്ചുകൊണ്ടുപോയ താമരശേരി സ്വദേശി ഫാത്തിമ നൂറയെ ആദില നസ്റിനൊപ്പം കോടതി വിട്ടയച്ചു. പ്രണയിനിക്കൊപ്പം ജീവിക്കാൻ അനുവദിക്കണമെന്ന ആലുവ സ്വദേശി ആദില നസ്റിന്റെ അപേക്ഷയിലാണ് ഹൈക്കോടതി നടപടി. പ്രായപൂർത്തിയായ വ്യക്തികൾക്ക് ഒരുമിച്ച് ജീവിക്കുന്നതിൽ വിലക്കില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് വിനോദ് ചന്ദ്രൻ വ്യക്തമാക്കി. ഫാത്തിമയെ കാണാനില്ലെന്നുകാട്ടി ആദില ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചിരുന്നു. ഇതും കോടതി തീർപ്പാക്കി. തന്റെ പങ്കാളിയെ വീട്ടുകാർ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയെന്ന് വ്യക്തമാക്കി ഇന്നു രാവിലെയാണ് ആദില ഹൈക്കോടതിയിൽ ഹർജി നൽകിയത്. സുപ്രീംകോടതി വിധി അനുസരിച്ച് തങ്ങൾക്ക് ഒന്നിച്ചു ജീവിക്കാൻ വിലക്കില്ലെന്നും കോടതിയും പോലീസും തങ്ങളെ പിന്തുണയ്ക്കണമെന്നും ആദില ഹർജിയിൽ ആവശ്യപ്പെട്ടു.

ആദിലയുടെ ഹർജി രാവിലെ തന്നെ ഹൈക്കോടതി പരിഗണിച്ചു. ഇന്നുതന്നെ ഫാത്തിമയെ കോടതിയിൽ ഹാജരാക്കാൻ ബിനാനിപുരം പോലീസിന് കോടതി നിർദ്ദേശം നൽകി. പരാതിക്കാരിയെയും ഫാത്തിമയെയും വിളിച്ചുവരുത്തിയ ശേഷം ചേംബറിൽ വെച്ച് ഇരുവരോടും കോടതി സംസാരിച്ചു. പിന്നാലെയാണ് ഒന്നിച്ചു ജീവിക്കാൻ അനുമതി നൽകിയത്.
സൗദിയിലെ പഠനകാലത്താണ് ആദിലയും ഫാത്തിമയും പരിചയപ്പെടുന്നത്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് അറിഞ്ഞതോടെ ഇരു വീട്ടുകാരും എതി‍ർത്തു. കേരളത്തിൽ മടങ്ങിയെത്തിയിട്ടും ഇരുവരും തമ്മിലുള്ള പ്രണയം തുട‍ർന്നു. പിന്നീട് കോഴിക്കോട്ടെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും കോടതിയിൽ ഹാജരാക്കാം എന്ന വ്യവസ്ഥയോടെ ഫാത്തിമയെ വീട്ടുകാ‍ർ കൊണ്ടുപോയി. എന്നാൽ കോടതിയിൽ ഹാജരാക്കാൻ ഫാത്തിമയുടെ കുടുംബം തയ്യാറായില്ല. ഇതോടെയാണ് ആദില കോടതിയെ സമീപിച്ചത്.

 

Previous Post Next Post