തൃക്കാക്കര (കൊച്ചി) : മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുത്തിന് എതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
'ആളുകളെ ഏറ്റവും കൂടുതല്‍ അധിക്ഷേപിച്ച് സംസാരിക്കുന്നത് മുഖ്യമന്ത്രിയാണ്. താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവി എന്നാണ് വിളിച്ചത്. പ്രേമചന്ദ്രനെ വിളിച്ചത് എന്താ? പരനാറി എന്നാണ്. കേരള രാഷ്ട്രീയത്തില്‍ ആരെങ്കിലും അങ്ങനെ വിളിച്ചിട്ടുണ്ടോ? കുലം കുത്തി എന്നാണ് ചന്ദ്രശേഖരനെ വിളിച്ചത്. എന്നിട്ട് വേറൊരു കുലംകുത്തിയെ ചുവന്ന ഷാളിട്ട് തെരഞ്ഞെടുപ്പ് കാലത്ത് സ്വീകരിച്ചു. കുലംകുത്തി ആണെങ്കില്‍ ഇപ്പോള്‍ അദ്ദേഹം സ്വീകരിച്ചയാളും കുലംകുത്തിയല്ലേ?'- വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കണ്ണൂരിലെ കൊളോക്കിയല്‍ ഭാഷയില്‍ തിരക്കു പിടിച്ച് ഓടിനടക്കുകയാണെന്ന് പറഞ്ഞതാണെന്ന് കെ സുധാകരന്‍ തന്നെ വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രിയെ വിഷമിപ്പിക്കുന്നെങ്കില്‍ അത് പിന്‍വലിക്കുന്നു എന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞില്ലേ. പിന്നെ എന്താണ് അതില്‍ വിവാദം എന്നും സതീശന്‍ ചോദിച്ചു.
കെപിസിസി പ്രസിഡന്റ് കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് കേസെടുക്കുന്നു. വിദ്വേഷ പ്രസംഗം നടത്തി വര്‍ഗീയ കലാപമുണ്ടാക്കുന്നതിന് സമാനമായ കാര്യം പറഞ്ഞ പിസി ജോര്‍ജിന് എതിരായി എടുത്ത കേസില്‍ എഫ്‌ഐറില്‍ എന്താണ് ഉണ്ടായിരുന്നത് എന്ന് മജിസ്‌ട്രേറ്റ് ചൂണ്ടിക്കാണിച്ചു. ജാമ്യ വ്യവസ്ഥയിലുള്ളതാണ് വീണ്ടും വിദ്വേഷ പ്രസംഗം നടത്തരുത് എന്ന്. പുറത്തിറങ്ങി അതുതന്നെ പറഞ്ഞു. എന്നിട്ട് ജാമ്യവ്യവസ്ഥ റദ്ദക്കാന്‍വേണ്ടി ഒരു നടപടിയും സ്വീകരിക്കുന്നില്ല. പി സി ജോര്‍ജുമായി സന്ധി ചെയ്ത് പി സി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിയെയാണ് തൃക്കാക്കരയില്‍ നിര്‍ത്തിയിരിക്കുന്നത് എന്നും സതീശന്‍ പറഞ്ഞു.
കൊച്ചി കോര്‍പ്പറേഷനില്‍ കഴിഞ്ഞ പ്രാവശ്യം 271 വോട്ടിന് തോറ്റ സീറ്റ് യുഡിഎഫ് ഇത്തവണ തോറ്റത് 75 വോട്ടിനാണ്. ബിജെപിയെ ജയിപ്പിക്കാന്‍ പരസ്യമായി സഹായിച്ചത് സിപിഎമ്മാണ്. യുഡിഎഫ് ആണ് ജയിക്കുന്നതെങ്കില്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം നഷ്ടപ്പെടും. കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്താന്‍ വേണ്ടി സിപിഎം വോട്ട് ബിജെപിക്ക് മറിപ്പു നല്‍കുകയാണ് ചെയ്തത്, ഒരു ബൂത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 24 വോട്ടാണ്. യുഡിഎഫ് ദുര്‍ബലമാണെന്ന് പറയുന്ന മന്ത്രി പി രാജീവ് വടികൊടുത്ത് അടിവാങ്ങരുത് എന്നും വി ഡി സതീശന്‍ പറഞ്ഞു.