റനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി; രാജപക്സെയ്ക്ക് യാത്രാവിലക്ക്


കൊളംബോ: മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ അടുത്ത പ്രധാനമന്ത്രിയാകും. ഇന്ന് വൈകിട്ട് 6.30നാണ് സത്യപ്രതിജ്ഞ. പ്രസിഡൻ്റ് ഗോട്ടബയ രജപക്സെയുമായി നടന്ന ചർച്ചകൾക്ക് പിന്നാലെയാണ് യുണൈറ്റഡ് നാഷണൽ പാർട്ടി (യുഎൻപി ) നേതാവ് കൂടിയായ റെനില്‍ വിക്രമസിംഗയെ പുതിയ പ്രധാനമന്ത്രിയായി നിയോഗിച്ചത്. അഞ്ചാം തവണയാണ് വിക്രമസിംഗെ ശ്രീലങ്കൻ പ്രധാനമന്ത്രിയാകുന്നത്. ഭരണകകഷിയായ ശ്രീലങ്ക പൊതുജന പെരുമുനയും (എസ്എൽപിപി) പ്രധാന പ്രതിപക്ഷമായ സമാഗി ജന ബലവേഗയ (എസ്ജെബി) യിലെ ഒരു വിഭാഗവും മറ്റ് ചില പാർട്ടികളും വിക്രമസിംഗെയ്ക്ക് ഭൂരിപക്ഷം തികയ്ക്കാനുള്ള പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയ്ക്കും മകൻ നമാൽ രാജപക്സെയ്ക്കും മറ്റ് പതിനഞ്ച് പേർക്കും ശ്രീലങ്കൻ കോടതി യാത്രാവിലക്കേർപ്പെടുത്തി. ഗോൾഫേസിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കൊളംബോ ഫോർട്ട് കോടതിയാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. മഹീന്ദ ഇപ്പോള്‍ ട്രിങ്കോമലി നാവിക താവളത്തില്‍ സംരക്ഷണത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തുണ്ടായ സംഭവങ്ങൾ ജനജീവിതം താറുമാറാക്കിയിരുന്നു. പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ രാജിക്കു പിന്നാലെയാണ് ശ്രീലങ്കയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. സർക്കാർ അനുകൂലികളും പ്രതിപക്ഷ പാർട്ടി പ്രവർത്തകരും തമ്മിലാണ് ശ്രീലങ്കയിൽ ഏറ്റുമുട്ടിയത്. ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നതിനൊപ്പം ഇന്ധനവും വൈദ്യുതിയും ലഭിക്കാത്ത സാഹചര്യവുമാണുള്ളത്. ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ ഇറക്കുമതി കുറഞ്ഞതാണ് പ്രതിഷേധം ശക്തമാകാൻ കാരണം. ഇതോടെയാണ് ശ്രീലങ്കയിൽ പ്രതിഷേധം ശക്തമായത്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് മഹിന്ദ രാജപക്സെ ഭരണകൂടത്തിനെതിരെ ശക്തമായ പ്രക്ഷോഭമാണ് അരങ്ങേറിയത്. അഞ്ച് ആഴ്ചയ്ക്കിടെ രണ്ട് പ്രാവശ്യമാണ് സർക്കാർ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.


Previous Post Next Post