വിലക്കില്ലാതിരുന്നിട്ടും കറുത്ത മാസ്ക് ഊരിച്ചതെന്തിന്? നാല് എസ്പിമാരോട് വിശദീകരണം തേടി ഡിജിപി

 


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരിപാടികളിൽ എത്തിയവരുടെ കറുത്ത മാസ്ക് അഴിപ്പിച്ചതിൽ നാല് എസ്പിമാരോട് ഡിജിപി അനിൽകാന്ത് വിശദീകരണം തേടി. കണ്ണൂർ, കോഴിക്കോട്, കോട്ടം, തൃശൂർ ജില്ലകളിലെ എസ്പിമാരോടാണ് വിശദീകരണം തേടിയതെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. കറുത്ത മാസ്ക്കിന് വിലക്കില്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യം കഴിഞ്ഞദിവസം മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ കറുത്ത മാസ്ക് അഴിച്ച് മാറ്റുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഡിജപി നാല് ജില്ലകളിലെ എസ്പിമാരോട് വിശദീകരണം തേടിയത്. കറുത്ത മാസ്ക് ധരിച്ച് ചടങ്ങിനെത്തിയവരുടെ മാസ്ക് അഴിപ്പിച്ചെന്ന വാർത്ത പുറത്തുവന്നതോടെ പ്രതിപക്ഷം കറുത്ത വസ്ത്രം ധരിച്ചായിരുന്നു പ്രതിഷേധിച്ചത്. പ്രതിപക്ഷ എംഎൽഎമാർ ഉൾപ്പെടെ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിക്കാനെത്തി. മാസ്ക് വിവാദം ചർച്ചയായതോടെ ഇന്നലെ തളിപ്പറമ്പിൽ നടന്ന മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്കിന് വിലക്കുണ്ടായിരുന്നില്ല. കറുത്ത മാസ്കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ശനിയാഴ്ച തെന്നെ അറിയിച്ചിരുന്നെങ്കിലും മലപ്പുറത്തും പോലീസ് കറുത്ത മാസ്ക് അഴിപ്പിച്ചിരുന്നു. ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ കറുത്ത മാസ്ക് വിലക്കുന്നതിനെ ന്യായീകരിച്ച് രംഗത്തെത്തിതും ചർച്ചയായിരുന്നു. അതേസമയം കേരളത്തിൽ ആർക്കും ഇഷ്ടമുള്ള നിറത്തിലുള്ള വസ്ത്രം ധരിക്കാമെന്ന് ഇന്നലെ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രത്യേക നിറത്തിലുള്ള വസ്ത്രത്തിനു വിലക്കുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഏതൊരാൾക്കും കേരളത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. "കേരളത്തിൽ ഇഷ്ടമുള്ള നിറത്തിലുള്ള വസ്ത്രം ധരിക്കാൻ ഏതൊരാൾക്കും അവകാശമുണ്ട്. ഇഷ്ടമുള്ള തരത്തിലുള്ള വസ്ത്രം ധരിക്കാൻ വലിയ പ്രക്ഷോഭങ്ങൾ നടന്ന നാടാണിത്. അങ്ങനെയാണ് ആ അവകാശങ്ങൾ നേടിയെടുത്തത്." മുഖ്യമന്ത്രി പറഞ്ഞു.

Previous Post Next Post