ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥർക്ക് കടുത്ത നിയന്ത്രണങ്ങളുമായി പാകിസ്ഥാൻ. സർക്കാർ ഉദ്യോഗസ്ഥർ പുതിയ കാർ വാങ്ങുന്നതിൽ വിലക്കേർപ്പെടുത്തുമെന്ന് പാക് ധനമന്ത്രി മിഫ്താ ഇസ്‌മായിൽ വ്യക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.വാഹനം വാങ്ങുന്നതുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. നിരോധനം ഔദ്യോഗിക വാഹനങ്ങളുമായി ബന്ധപ്പെട്ടതാണോ അതോ വ്യക്തിഗത ഉപയോഗത്തിനുള്ളതാണോയെന്ന് വ്യക്തമായിട്ടില്ല. ധനക്കമ്മി നിയന്ത്രിക്കുന്നതിനും അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) സഹായം ലഭിക്കുന്നതിനായുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് സർക്കാർ പുതിയ തീരുമാനങ്ങളിലേക്ക് കടക്കുന്നത്.സമ്പന്നർക്ക് നികുതി വർധിപ്പിക്കുമെന്ന് 2022 - 2023 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ച് കൊണ്ട് ധനമന്ത്രി മിഫ്താ ഇസ്‌മായിൽ പറഞ്ഞു. നികുതി ഉയർത്തുന്നതിനൊപ്പം കാറുകളുടെ ഇറക്കുമതി നിരോധിക്കും. ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. അതിനാൽ തന്നെ ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.2022 - 2023 ൽ വരുമാനം 7 ട്രില്യൺ പാകിസ്ഥാൻ രൂപയായി (34.65 ബില്യൺ ഡോളർ) വർധിപ്പിക്കാനും കമ്മി കുറയ്ക്കാനും സഹായിക്കുന്ന നികുതി വെട്ടിപ്പ് സർക്കാർ തടയുമെന്ന് ഇസ്മായിൽ പറഞ്ഞു. 2022 - 2023 ലെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 4.9 ശതമാനം ധനക്കമ്മി സർക്കാർ ലക്ഷ്യമിടുന്നു. ഇത് നടപ്പുവർഷത്തെ 8.6 ശതമാനത്തിൽ നിന്ന് കുത്തനെ കുറയുമെന്ന് ഇസ്മായിൽ പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാൻ രാജ്യത്ത് നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ്. വൈദ്യുതി ഉപഭോഗത്തിൽ നിർദേശം നൽകിയിരുന്നു. രാത്രി പത്ത് മണിക്ക് ശേഷം വിവാഹ ആഘോഷങ്ങൾ പാടില്ലെന്ന നിർദേശം നൽകിയിരുന്നു. ഐഎംഎഫിന് കീഴിലുള്ള ഏജൻസികളുടെ അവസാന അവലോകനത്തിൽ അംഗീകരിച്ച നയങ്ങൾ പാലിക്കാൻ സാധിക്കാത്തതിനാൽ അടുത്ത ധന സഹായം ലഭ്യമാക്കുന്നതിന് മുന്‍പ് ധന കമ്മിയടക്കം പരിഹരിക്കാൻ പാകിസ്ഥാനോട് ഐഎംഎഫ് ആവശ്യപ്പെട്ടിരുന്നു.