പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്കു തള്ളിക്കയറാൻ പാടില്ലായിരുന്നു: ഡിവൈഎഫ്ഐ യെ തള്ളി ഇ.പി ജയരാജൻ






തിരുവനന്തപുരം : പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക്‌ ഡിവൈഎഫ്ഐ പ്രവർത്തകർ തളളിക്കയറിയ സംഭവത്തിൽ ഡിവൈഎഫ്ഐയെ തള്ളി ഇ.പി.ജയരാജൻ. പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്കു തള്ളിക്കയറാൻ പാടില്ലായിരുന്നു. പ്രതിഷേധമാകാം, വസതിയിലേക്കു തള്ളിക്കയറാൻ പാടില്ല.എൽഡിഎഫ് പ്രവർത്തകർ അക്രമത്തിലേക്ക് പോകരുതെന്നും എൽഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു.

എൽഡിഎഫ് യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇ.പി ജയരാജൻ.


ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തിയത്. സംഘർഷ സാധ്യത മുന്നിൽ കണ്ട് പോലീസ് ബാരിക്കേഡ് കെട്ടി സുരക്ഷയൊരുക്കിയിരുന്നു. ഇതിനിടെയാണ് മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് അതിക്രമിച്ചു കയറിയത്. പ്രതിപക്ഷ നേതാവിന്റെ വസതിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ ആക്രമികൾ പരിക്കേൽപ്പിക്കുകയും കന്റോൺമെന്റ് വളപ്പിലെ ചെടിച്ചട്ടികൾ തകർക്കുകയും ചെയ്തതായി പരാതി ഉണ്ട്.

പുറത്ത് നിന്ന് കൂടുതൽ പൊലീസ് എത്തിയ ശേഷം കന്റോൺമെന്റ് ഹൗസ് വളപ്പിൽ നിന്നും ഇവരെ കസ്റ്റഡിയിലെടുത്ത് പുറത്തേക്ക് കൊണ്ടു പോവുകയായിരുന്നു.

അതേസമയം അതിക്രമിച്ചു കയറിയ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ജാമ്യം നൽകുമെന്ന് പൊലീസ് അറിയിച്ചതായി റിപ്പോർട്ടുണ്ട്. കന്റോൺമെന്റ് ഹൗസ് അതിസുരക്ഷാമേഖലയിൽ ഉൾപ്പെടുന്നതല്ലെന്നാണ് പൊലീസ് നിലപാട്.
Previous Post Next Post