സോൾ: ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെപ്പറ്റി അധികം വിവരങ്ങളൊന്നും പുറത്തു വരാറില്ല. രാജ്യം തന്നെ ഒരു യുദ്ധതന്ത്രമാക്കി അതീവ രഹസ്യാത്മകതയോടെ നിലകൊള്ളുന്ന രാജ്യത്ത് രാഷ്ട്രത്തലവൻ കിം ജോങ് ഉന്നിനെപ്പറ്റി പുറത്തു വരുന്ന പല കഥകളും നിറംപിടിപ്പിച്ചവയാണ്. എന്നാൽ ഇവ നിഷേധിക്കാൻ പോലും ഉത്തര കൊറിയൻ സർക്കാർ രംഗത്തു വരാറുമില്ല. എന്നാൽ കിം ജോങ് ഉൻ ഇതുവരെ പുറത്തു വിടാത്ത ഒരു കുടുംബരഹസ്യമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കിമ്മിൻ്റെ സ്വന്തം മകളുടെ ചിത്രമാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തു വിട്ടത്. അച്ഛൻ്റെ കൈപിടിച്ചു നടന്നു വരുന്ന മകളുടെ ചിത്രങ്ങളാണ് ഞനിയാഴ്ച പുറത്തു വന്നത്. ഇതാദ്യമാണ് പെൺകുട്ടിയുടെ ചിത്രങ്ങൾ വിദേശമാധ്യമങ്ങൾക്ക് ലഭിക്കുന്നത്. ഉത്തര കൊറിയ വികസിപ്പിച്ച ഏറ്റവും വലിയ ബാലിസ്റ്റിക് മിസൈലിൻ്റെ പരീക്ഷണത്തിന് എത്തിയപ്പോഴായിരുന്നു കിം ജോങ് ഉന്നിൻ്റെ മകൾ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നത്. എന്നാൽ പെൺകുട്ടിയുടെ പേര് എന്താണെന്ന വാർത്താ ഏജൻസികൾ സ്ഥിരീകരിച്ചിട്ടില്ല. കിമ്മിന് ഒരു മകളുണ്ടെന്നു പോലും സ്ഥിരീകരിക്കാൻ ഇത്രയും കാലം വിദേശമാധ്യമങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. ഉത്തര കൊറിയ വികസിപ്പിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോങ് 17ൻ്റെ പരീക്ഷണം കഴിഞ്ഞതായി ശനിയാഴ്ച സർക്കാർ വാർത്താ ഏജൻസിയായ കെസിഎൻഎ സ്ഥിരീകരിച്ചിരുന്നു. ഇതോടൊപ്പം തന്നെയാണ് മകളുടെ ചിത്രവും പുറത്തു വന്നത്. അച്ഛനോടൊപ്പം കട്ടിയുള്ള കോട്ടണിഞ്ഞ് മിസൈൽ നിരീക്ഷിച്ചു കൊണ്ടു നിൽക്കുന്ന പെൺകുട്ടിയാണ് ചിത്രത്തിലുള്ളത്. ഇതാദ്യമായാണ് കിമ്മിൻ്റെ മകൾ ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത് എന്നാണ് ഉത്തര കൊറിയ വിദഗ്ധനായ മൈക്കിൾ മാഡൺ പറയുന്നത്. പൊതുപരിപാടികൾ ഏറെ ജാഗ്രതയോടെ കൈകാര്യം ചെയ്യുന്ന കിം ജോങ് ഉന്നിൻ്റെ ഭാവത്തിലുള്ള ആശ്വാസവും മകളുടെ സാന്നിധ്യത്തിനൊപ്പം വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കിം ജോങ് ഉന്നിന് മൂന്ന് മക്കളുണ്ടെന്നാണ് കരുതപ്പെടുന്നത്. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് കിമ്മിന് ഉള്ളത്. സെപ്റ്റംബറിൽ നടന്ന ദേശീയദിനാഘോഷങ്ങളുടെ വീഡിയോയിൽ ഇതിൽ ഒരു കുട്ടിയുടെ ദൃശ്യങ്ങൾ ഉണ്ടായിരുന്നതായി ചില വിദഗ്ധർ വിശ്വസിക്കുന്നുണ്ട്. ചിത്രത്തിലുള്ള കുട്ടിയ്ക്ക് 12ഓ 13ഓ വയസ് പ്രായമുണ്ടായിരിക്കും എന്നാണ് കരുതപ്പെടുന്നത്. അടുത്ത നാലോ അഞ്ചോ വയസിനുള്ളിൽ കുട്ടി ഏതെങ്കിലും സർവകലാശാലയിലെ പഠനത്തിനോ നിർബന്ധിത സൈനിക സേവനത്തിനോ ചേരുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
യുഎസ് മുൻ ബാസ്കറ്റ് ബോൾ താരമായ ഡെനിസ് റോഡ്മാനും കിമ്മിന് ഒരു മകളുള്ളതായി മുൻപ് വ്യക്തമാക്കിയിരുന്നു. കുഞ്ഞിൻ്റെ പേര് ജു ഐ എന്നാണെന്നും താൻ നടത്തിയ ഉത്തര കൊറിയൻ യാത്രയ്ക്കിടെ അദ്ദേഹത്തെ സന്ദർശിക്കാനും കുഞ്ഞിനെ കൈയ്യിലെടുക്കാനും സാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അന്ന് കുടുംബത്തോടൊപ്പം ഏറെ സമയം ചെലവഴിക്കാൻ സാധിച്ചതായും റോഡ്മാൻ അവകാശപ്പെട്ടിരുന്നു.
സൈനികാഭ്യാസ വേദിയിൽ മകളെ എത്തിച്ച കിമ്മിൻ്റെ നടപടിയും ഏറെ വ്യാഖ്യാനങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്. മകളെ രാഷ്ട്രീയ നേതൃത്വത്തിലേയ്ക്ക് ഉയർത്താനാണ് കിം പദ്ധതിയിടുന്നത് എന്നാണ് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരീക്ഷകൻ ചൂണ്ടിക്കാണിക്കുന്നത്. കിം ജോങ് ഉന്നിൻ്റെ ഉപദേശക എന്ന രീതിയിലായിരിക്കും മകളുടെ ഭാവിയെന്നും ഇവർ വിലയിരുത്തുന്നു.
കിം ജോങ് ഉന്നിൻ്റെ കാലത്തിനു ശേഷം ആരായിരിക്കും ഉത്തര കൊറിയ ഭരിക്കുക എന്ന് ഇതുവരെ വ്യക്തമല്ല. റെവല്യൂഷണറി സോഷ്യലിസ്റ്റ് രാജ്യമെന്നാണ് വിളിപ്പേരെങ്കിലും കിം കുടുബത്തിൻ്റെ ഏകാധിപത്യമാണ് രാജ്യത്ത് നടക്കുന്നത്. അതുകൊണ്ടു തന്നെ കുടുംബത്തിൽ നിന്നു തന്നെ പ്രായം കുറഞ്ഞ മറ്റൊരംഗം ഭാവിയിൽ രാജ്യം ഭരിക്കും എന്ന് ഉറപ്പാണ്. പേരിനൊരു തെരഞ്ഞെടുപ്പും ജനാധിപത്യമെന്നു തോന്നിപ്പിക്കുന്ന സംവിധാനങ്ങളും ഉണ്ടെങ്കിലും കിം ജോങ് ഉൻ പറയുന്നത് മാത്രമാണ് രാജ്യത്ത് നടപ്പാകുക. കിം ജോങ് ഉൻ മരിച്ചാൽ അദ്ദേഹത്തിൻ്റെ അനന്തരാവകാശിയ്ക്ക് പ്രായപൂർത്തിയാകുന്നതു വരെ കിമ്മിൻ്റെ സഹോദരിയും അടുത്ത നേതാകകളും ചേർന്ന് ഒരു സമിതി രൂപീകരിച്ച ശേഷം ഭരണം തുടരുമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. കിം കുടുംബത്തിലെ തലമുറമാറ്റത്തിനു കൂടി നേതാക്കൾ തയ്യാറാകണമെന്നതിൻ്റെ സൂചനയാണ് കിം ജോങ് ഉന്നിൻ്റെ സാന്നിധ്യം എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
അതേസമയം, കിം ജോങ് ഉന്നിൻ്റെ മകൾക്കു പുറമെ ഭാര്യ റി സോൾ ജുവും വെള്ളിയാഴ്ചത്തെ പരിപാടിയിൽ പങ്കെടുത്തിരുന്നു എന്നാണ് സർക്കാർ വാർത്താ ഏജൻസി വ്യക്തമാക്കുന്നത്. കിം ജോങ് ഉൻ നയതന്ത്രനീക്കങ്ങൾക്ക് തയ്യാറാണെന്നതിൻ്റെ സൂചനയാണ് ഇതെന്നും ചില നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.