റിയാദ്: ഒരു വർഷം മുൻപ് മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. പതിനാല് മാസം മുൻപ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ബിഹാർ സ്വദേശി നാഗേന്ദ്ര സിംഗിൻ്റെ (37) ശരീരമാണ് വ്യാഴാഴ്ച ഇന്ത്യയിൽ എത്തിച്ചത്. ദക്ഷിണ സൗദിയിലെ അബഹയിൽ നിന്നും 150 കിലോമീറ്റർ അകലെയുള്ള മദ്ദ ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു യുവാവിൻ്റെ മരണം. ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൻ്റെ സഹായത്തോടെ ബുധനാഴ്ച അബഹയിൽ നിന്നും വിമാനത്തിൽ റിയാദിൽ എത്തിക്കുകയും അവിടെ നിന്നും എയർ ഇന്ത്യ വിമാനത്തിൽ പട്നയിൽ എത്തിക്കുകയുമായിരുന്നു. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വന്തം നാട്ടിലേക്ക് കൊണ്ട് പോയി.
ഒരു വർഷത്തിലേറെയായി തിരിച്ചറിയപ്പെടാതെ മൊഹായിലെ ആശുപത്രിയിലെ സൂക്ഷിച്ചിരുന്ന മൃതദേഹം ഏറ്റുവാങ്ങാൻ ആരും എത്താതിരുന്നതോടെ ആശുപത്രി അധികൃതർ അധികൃതരെ വിവരമറിയിച്ചതോടെയാണ് നടപടികൾ വേഗത്തിലായത്. മൃതദേഹത്തിൻ്റെ രേഖകളിൽ പാകിസ്ഥാനിയെന്ന് രേഖപ്പെടുത്തിയിരുന്നത് എന്നാൽ ഫയലിൽ ഇഖാമയോ പാർപോർട്ട് കോപ്പിയോ ഇല്ലായിരുന്നതോടെ ആളെ തിരിച്ചറിയുന്നതിൽ ആശയക്കുഴപ്പമുണ്ടായി. തുടർന്ന് സൈദി എമിഗ്രേഷൻ്റെ സഹായത്തോടെ വിരലടയാളം പരിശോധിച്ചപ്പോഴാണ് ഇന്ത്യൻ പൗരനാണെന്ന് വ്യക്തമായത്. മൃതദേഹം ഇന്ത്യൻ പൗരൻ്റേതാണെന്ന് വ്യക്തമായെങ്കിലും പേരുവിവരങ്ങൾ ശേഖരിക്കാനായില്ല. തുടർന്ന് മദ്ദ പോലീസ് മേധാവി സാമൂഹിക പ്രവർത്തകൻ അഷ്റഫ് കുറ്റിച്ചിലിൻ്റെ സഹായം തേടിയതോടെയാണ് മൃതദേഹം തിരിച്ചറിയാനുള്ള നടപടി വേഗത്തിലായത്.
ലഭ്യമായ വിവരങ്ങളിൽ നിന്നും തൊഴിലുടമയുടെ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടതോടെയാണ് യുവാവിൻ്റെ കൂടുതൽ വിവരങ്ങൾ ലഭിച്ചത്. മൂന്ന് വർഷം മുൻപ് ഫൈനൽ എക്സിറ്റ് വിസയും പാർപോർട്ടും വാങ്ങി യുവാവ് പോയിരുന്നുവെന്നും മരണവിവരം അറിയില്ലെന്നും അദ്ദേഹം അറിയിച്ചു. പാസ്പോർട്ടിലെ വിവരങ്ങൾ പ്രകാരം യുവാവിൻ്റെ കുടുംബത്തെ ബന്ധപ്പെടുകയും വിവരങ്ങൾ അറിയിക്കുകയും ചെയ്തു.
യുവാവിൻ്റെ ഭാര്യയിൽ നിന്നും സമ്മതപത്രം വാങ്ങി മൃതദേഹം നാട്ടിലെത്തിക്കാനുള്ള നീക്കം ആരംഭിച്ചു. യാത്രാരേഖയായി മൃതദേഹത്തിന് കോൺസുലേറ്റിൽ നിന്നും എമർജൻസി പാസ്‍പോർട്ടുണ്ടാക്കി അബഹ നാടുകടത്തൽ കേന്ദ്രത്തിൽ നിന്നും വീണ്ടും ഫൈനൽ എക്സിറ്റ് വിസയുമുണ്ടാക്കിയാണ് മൃതദേഹം നാട്ടിൽ എത്തിച്ചത്.