വീട്ടമ്മയുടെ പരാതി; കൂട്ടബലാത്സംഗ കേസിൽ കോഴിക്കോട്ടെ സിഐ അറസ്റ്റിൽ


കോഴിക്കോട്: പീഡനപരാതിയില്‍ പോലീസ് ഇന്‍സ്‌പെക്ടറെ സ്റ്റേഷനിലെത്തി കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കോസ്റ്റല്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പിആര്‍ സുനുവിനെയാണ് എറണാകുളം തൃക്കാക്കര പോലീസ് ഇന്നുരാവിലെ കസ്റ്റഡിയിലെടുത്തത്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇദ്ദേഹത്തെ എറണാകുളത്തേക്കു കൊണ്ടുപോയി.  സുനു ഉള്‍പ്പെടെയുള്ള സംഘം പീഡിപ്പിച്ചതായി ആരോപിച്ച് തൃക്കാക്കര സ്റ്റേഷന്‍ പരിധിയിലെ താമസക്കാരിയായ വീട്ടമ്മയാണ് പരാതി നല്‍കിയത്. കഴിഞ്ഞ മേയിലായിരുന്നു പരാതി നല്‍കിയിരുന്നത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയായിരുന്നു. ഇന്ന് രാവിലെ പതിവുപോലെ സ്‌റ്റേഷനിലെത്തി ജോലി ആരംഭിച്ചതിനു പിന്നാലെ തൃക്കാക്കര പോലീസ് എത്തുകയും സുനുവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കോസ്റ്റല്‍ സ്‌റ്റേഷന്‍ ഉള്‍പ്പെടുന്ന ഫറോക്ക് സബ് ഡിവിഷന്‍റെ ചുമതലക്കാരനായ അസിസ്റ്റന്‍റ് കമ്മീഷണറെ അറിയിച്ചശേഷമാണ് തൃക്കാക്കര പോലീസ് കോസ്റ്റല്‍ സ്‌റ്റേഷനില്‍ എത്തിയത്. വീട്ടമ്മയുടെ പരാതിയില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം.  യുവതിയുടെ ഭർത്താവ് തൊഴിൽ തട്ടിപ്പ് കേസിൽ അകപ്പെട്ട് ജയിലിൽ കഴിയുകയാണെന്നാണ് റിപ്പോർട്ട്. ഇത് മുതലെടുത്ത് സിഐ ഉൾപ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മയുടെ പരാതി. തൃക്കാക്കരയിലെ വീട്ടിൽ വച്ചും പിന്നീട് കടവന്ത്രയിലെത്തിച്ചുമാണ് ബലാത്സംഗം ചെയ്തതെന്ന് പരാതിയിലുണ്ട്. കേസിൽ വീട്ടമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. സിഐ ഉൾപ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മയുടെ മൊഴി. കേസിൽ സിഐ സുനു മൂന്നാം പ്രതിയാണ്. സിഐക്ക് പുറമേ ക്ഷേത്ര ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പ്രതികളാണ് കേസിലുള്ളത്.


Previous Post Next Post