പ്രാണനെ തോളിലേറ്റി സോമായ; അപകടം തളർത്തിയെങ്കിലും സാജനെ കൈവിട്ടില്ല; വീട്ടുകാർ കൈയ്യൊഴിഞ്ഞെങ്കിലും തളരാത്ത പ്രണയം


എറണാകുളം: വിവാഹം ഉറപ്പിച്ച നാളിലായിരുന്നു സാജന് അത് സംഭവിച്ചത്. ഫുട്ബോൾ കളിക്കിടെ വീണ് അരയ്ക്ക് താഴേക്ക് തളർന്നു. പക്ഷേ സാജനെ കൈവിടാൻ പ്രണയിനി സോമായ ഒരുക്കമല്ലായിരുന്നു. കളിക്കൂട്ടുകാരായിരിക്കെയാണ് ഇരുവരിലും പ്രണയം മൊട്ടിട്ടത്. വീട്ടുകാരുടെ എതിർപ്പുകളെ വകവെയ്ക്കാതെ ഇരുവരും വിവാഹിതരായി. അതോടെ ബന്ധുക്കൾ സോമായയെ കൈയ്യൊഴിഞ്ഞു. ചെന്നൈയിൽ മാതാപിതാക്കളോടൊപ്പം ജീവിച്ചിരുന്ന സാജന്റെയും സോമായയുടെയും വിവാഹം നാല് വർഷം മുമ്പാണ് നിശ്ചയിച്ചത്. നിനച്ചിരിക്കാതെയാണ് സാജനെ അപകടം കിടപ്പിലാക്കിയത്. അതോടെ വിവാഹത്തിൽ നിന്നും പിന്മാറണമെന്ന് സോമായയുടെമേൽ സമ്മർദ്ദമേറി. പക്ഷേ സാജനെ കൈവിടാൻ സോമായ ഒരുക്കമല്ലായിരുന്നു. ശുചീകരണ തൊഴിലെടുത്താണ് സോമായ സാജനെ നോക്കിയിരുന്നത്. പ്രതീക്ഷിക്കാത്ത നാളിൽ കൊവിഡ് തിരിച്ചടിയായി കടന്നു വന്നതോടെ ഇരുവരും കേരളത്തിലെത്തി ജീവിതം ആരംഭിച്ചു. ഇവിടെയും ശുചീകരണ തൊഴിലായിരുന്നു സോമായ ചെയ്തിരുന്നത്. ഇതിനിടെയാണ് സാജനെ വൃക്കരോഗം പിടികൂടുന്നത്. ആഴ്ചയിൽ മൂന്ന് തവണയാണ് സാജന് ഡയാലിസിസ് ചെയ്യേണ്ടിവരുന്നത്. ഇതോടെ കുടുംബം പ്രതിസന്ധിയിലായി. സാജന്റെയും സോമായയുടെയും ദുരിതാവസ്ഥ കണ്ട് കോതമംഗലം പീസ് വാലി ഇവരെ ഏറ്റെടുത്തു. അല്ലപ്രയിലെ ലേബർ ക്വാർട്ടേഴ്സിലാണ് ഇരുവരും താമസിച്ചിരുന്നത്. ദീർഘകാലം കിടപ്പിലായതിനാൽ സാജന്റെ ശരീരത്തിൽ വ്രണങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. സാജന്റെ ചികിത്സയ്ക്കായി ആശുപത്രിയിൽ പോകുമ്പോഴൊക്കെ സോമായ പ്രിയപ്പെട്ടവനെ ചുമന്നുകൊണ്ടാണ് പോകുന്നത്. പീസ് വാലി പ്രവർത്തകർ എത്തുമ്പോൾ പത്ത് ദിവസമായി ഡയാലിസിസ് ചെയ്യാതെ ജീവൻ അപകടത്തിലായ നിലയിലായിരുന്നു. നിലവിൽ സന്നദ്ധ പ്രവർത്തകരുടെ ഇടപെടൽ മൂലം സാജൻ അപകടനില തരണം ചെയ്തിട്ടുണ്ട്. നേപ്പാൾ സ്വദേശികളാണെന്നു പറയുമ്പോഴും ഇരുവരുടെയും പക്കൽ ആധാർ കാർഡുണ്ട്. എന്നാൽ സംസ്ഥാന സർക്കാരിന്റെ സഹായം ലഭിക്കണമെങ്കിൽ ഭരണകൂടത്തിന്റെ ഇടപെടൽ അത്യാവശ്യമാണ്. നേപ്പാൾ സർക്കാരിന്റെ ഭിന്നശേഷി സർട്ടിഫിക്കറ്റ് സാജനുണ്ടെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ സാങ്കേതികത്വം മറികടന്നാൽ മാത്രമേ സാജന് സർക്കാർ ചിലവിൽ ചികിത്സ ലഭിക്കുകയുള്ളൂ.

Previous Post Next Post