✍️ ജോവാൻ മധുമല
കോട്ടയത്തും പരിസര പ്രദേശങ്ങളിലും ചെങ്കണ്ണ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന ഭാവത്തിലാണ് ആരോഗ്യ വിഭാഗം.
പൊതു സ്ഥലങ്ങളിൽ നിന്നും ആൾക്കൂട്ടത്തിൽ നിന്നും വളരെ വേഗം ചെങ്കണ്ണ് പടർന്നു പിടിക്കാവുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. നഗരത്തിലെ സ്കൂളുകളിലും സർക്കാർ ഓഫിസുകളിലും ചെങ്കണ്ണ് പടർന്നു പിടിക്കുകയാണ്.
കനത്ത വേനൽക്കാലത്താണ് സാധാരണയായി ചെങ്കണ്ണ് രോഗം കണ്ടു വരുന്നതെങ്കിലും കനത്ത മഞ്ഞുകാലത്ത് രോഗം പടർന്നു പിടിക്കുന്നത് ആശങ്ക പടർത്തുന്നുണ്ട്. കാലഭേദമോ ,കാലാവസ്ഥ മാറ്റമോ ചെങ്കണ്ണ് രോഗം പിടിപെടാതിരിക്കാൻ കാരണമല്ലായെന്നാണ് തെളിയുന്നത്.ബാക്റ്റീരിയൽ, വൈറൽ , അലർജി മൂലമോ ആണ് ചെങ്കണ്ണ് സാധാരണയായി പിടിപെടാറുള്ളത്.
എന്നാൽ നിലവിലെ കാലാവസ്ഥയിൽ പിടികൂടുന്ന ചെങ്കണ്ണ് രോഗം ഒരാഴ്ചയിലധികം നീണ്ടു നിൽക്കും. ചെങ്കണ്ണ് ബാധിതരിൽ നിന്നു മറ്റൊരാളിലേക്കു വേഗത്തിലാണ് ചെങ്കണ്ണ് പടരുന്നതെന്ന് ആരോഗ്യരംഗത്തെ പ്രമുഖർ വിലയിരുത്തുന്നു. കടുത്ത ചൊറിച്ചിലും കണ്ണിലെ നീർവീക്കവുമാണ് പ്രധാന ലക്ഷണം. രോഗബാധിതർ കൃത്യമായ മരുന്നും വിശ്രമവും എടുക്കണമെന്ന് ആരോഗ്യ വിഭാഗം നൽകുന്ന മുന്നറിയിപ്പ്.