എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോൾ ചിലര്‍ക്കെങ്കിലും കീറിയ നോട്ടുകള്‍ ലഭിക്കാറുണ്ട്. അങ്ങനെ വരുമ്പോൾ എന്തു ചെയ്യണമെന്ന് അറിയാതെ ചിലരെങ്കിലും ആശയക്കുഴപ്പിലാവാറുമുണ്ട്. കടകളിലോ ബസിലോ കീറിയ നോട്ടുകള്‍ കൊടുത്താല്‍ പലരും എടുക്കാറില്ല എന്നതാണ് ആശയക്കുഴപ്പത്തിന് നിദാനം. എന്നാല്‍ ഇത്തരം കേസുകളില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
എടിഎമ്മില്‍ നിന്ന് കീറിയതോ മുഷിഞ്ഞതോ ആയ നോട്ടുകള്‍ ലഭിച്ചാല്‍ അതിന്റെ പരിപൂര്‍ണ ഉത്തരവാദിത്തം അതത് ബാങ്കിന്റേതാണ്. ബാങ്കിലെ ജീവനക്കാര്‍ നോട്ടിലെ സീരിയല്‍ നമ്ബര്‍, വാട്ടര്‍ മാര്‍ക്ക് ഉള്‍പ്പെടെയുള്ളവ പരിശോധിച്ച ശേഷം നോട്ടുകള്‍ മാറ്റി നല്‍കണം. പക്ഷേ, നോട്ടുകള്‍ മാറ്റി നല്‍കുന്നതിന് പരിധി ഉണ്ട്. ഒരാള്‍ക്ക് ഒരു സമയം 20 നോട്ടുകള്‍ വരെ മാറ്റാം. എന്നാല്‍ മൂല്യം 5000 രൂപ കടക്കാനും പാടില്ല. തീപ്പിടിച്ചും മറ്റും നോട്ടിന്റെ സീരിയല്‍ നമ്ബര്‍ അടക്കം തിരിച്ചറിയാന്‍ കഴിയാതെ വന്നാല്‍ മാറ്റി കിട്ടാന്‍ റിസര്‍വ് ബാങ്കിന്റെ ഇഷ്യു ഓഫീസില്‍ തന്നെ നല്‍കണം.
എടിഎമ്മില്‍ നിന്ന് കീറിയ നോട്ടുകള്‍ ലഭിച്ചാല്‍, എടിഎമ്മിന്റെ നിയന്ത്രണമുള്ള ബാങ്കില്‍ തന്നെ പോകണം. രേഖാമൂലം പരാതി നല്‍കുക എന്നതാണ് അടുത്ത നടപടി. പണം പിന്‍വലിച്ച ദിവസം, സമയം, സ്ഥലം തുടങ്ങി പിന്‍വലിക്കലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങുന്നതായിരിക്കണം അപേക്ഷ. ഇടപാട് നടത്തിയതിന്റെ സ്ലിപ്പും അപേക്ഷയുടെ കൂടെ വെയ്ക്കണം. സ്ലിപ്പ് ലഭിച്ചിലായെങ്കില്‍ മൊബൈലില്‍ ലഭിച്ച ഇടപാടുമായി ബന്ധപ്പെട്ട സന്ദേശത്തിന്റെ വിശദാംശങ്ങള്‍ കാണിക്കണം. ഇതിന് ശേഷം ബാങ്ക് ഉദ്യോഗസ്ഥന്‍ നോട്ടുകള്‍ പരിശോധിച്ച് ബോധ്യപ്പട്ടതിന്റെ അടിസ്ഥാനത്തില്‍ നോട്ടുകള്‍ മാറ്റി നല്‍കുന്നതാണ്