ദോഹ: 2022 ഫിഫ ലോകകപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണ ക്യാംപെയിനുകളുടെ മൂല കാരണം കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് ദിനപ്പത്രമായ ദി ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്ക് നല്‍കിയ തെറ്റായ തലക്കെട്ടെന്ന് കണ്ടെത്തല്‍. ദോഹ ആസ്ഥാനമായുള്ള ഹമദ് ബിന്‍ ഖലീഫ സര്‍വകലാശാലയിലെ മിഡില്‍ ഈസ്റ്റ് സ്റ്റഡീസ് ആന്‍ഡ് ഡിജിറ്റല്‍ ഹ്യുമാനിറ്റീസ് അസിസ്റ്റന്റ് പ്രൊഫര്‍ ഡോ. മാര്‍ക്ക് ഓവന്‍ ജോണ്‍സാണ് ഈ കണ്ടെത്തല്‍ നടത്തിയത്.
തലക്കെട്ട് തിരുത്തിയെങ്കിലും തെറ്റിദ്ധാരണ തുടര്‍ന്നു
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ദി ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന് 'വെളിപ്പെടുത്തല്‍: ലോകകപ്പിനായി തയ്യാറെടുക്കുന്നതിനിടയില്‍ ഖത്തറില്‍ 6,500 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു' എന്നായിരുന്നു തലക്കെട്ട് നല്‍കിയത്. ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഖത്തര്‍ നേടിയ 2010 മുതലുള്ള കണക്കാണിതെന്ന രീതിയിലായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. മരണ നിരക്ക് കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്ത് ഉണ്ടായതാണെന്ന രീതിയില്‍ ഗാര്‍ഡിയന്‍ പിന്നീട് തലക്കെട്ട് ഭേദഗതി ചെയ്തുവെങ്കിലും ലോകകപ്പുമായി ബന്ധപ്പെട്ടാണ് ഇത്രയേറെ മരണങ്ങള്‍ സംഭവിച്ചതെന്ന ധ്വനി അപ്പോഴും ബാക്കിയായതായി ട്വിറ്ററില്‍ ഡോ. ജോണ്‍സണ്‍ കുറ്റപ്പെടുത്തി. ഈ മരണങ്ങളെല്ലാം ലോകകപ്പിനായുള്ള സ്റ്റേഡിയങ്ങള്‍ ഒരുക്കുന്നത് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മാണ തൊഴിലാളികള്‍ക്കിടയിലാണ് എന്ന രീതിയിലാണ് പിന്നീട് ഈ വാര്‍ത്ത വ്യാഖ്യാനിക്കപ്പെട്ടത്. വിവിധ മനുഷ്യാവരാശ, തൊഴിലാളി സംഘടനകള്‍ ഇത് ഏറ്റുപിടിക്കുകയും ചില യൂറോപ്യന്‍ രാജ്യങ്ങളിലെ ഭരണാധികാരികള്‍ വരെ ഇത് ശരിയാണെന്ന രീതിയില്‍ പ്രചാരണം നടത്തുകയുമായിരുന്നു.
മരണങ്ങളെല്ലാം ലോകകപ്പുമായി ബന്ധപ്പെട്ടവ ആയിരുന്നില്ല
ഗാര്‍ഡിയന്റെ ഈ ലേഖനം തെറ്റിദ്ധാരണാജനകവും വാസ്തവ വിരുദ്ധവുമാണെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കളും ഖത്തര്‍ ഗവണ്‍മെന്റും വ്യക്തമാക്കിയിരുന്നുവെങ്കിലും ഖത്തറിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണത്തില്‍ ഈ തലക്കട്ട് വ്യാപകമായി പ്രചരപ്പിക്കപ്പെടുകയായിരുന്നു. ട്വിറ്ററില്‍ പൊതുവെ സംഭവിക്കുന്നതു പോലെ, മിക്ക ട്വീറ്റുകളും നിരവധി തവണ റീട്വീറ്റ് ചെയ്യപ്പെടുകയും അത് ശരിയെന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി. പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഖത്തറില്‍ മരണപ്പെട്ടതെന്നായിരുന്നു ആരോപണം. എന്നാല്‍ അവരുടെ മരണകാരണത്തെക്കുറിച്ചും ലോകകപ്പുമായി അവയ്ക്ക എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്താതെയാണ് ഇത്രയും പേര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
പ്രചാരണങ്ങള്‍ക്കു പിന്നില്‍ വംശീയ കാഴ്ചപ്പാട്
ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് മരണപ്പെട്ട 6500 തൊഴിലാളികളില്‍ എല്ലാ വിഭാഗം ജീവനക്കാരും ഉണ്ടെന്നിരിക്കെ, അവരെയെല്ലാം നിര്‍മാണ തൊഴിലാളികളാക്കി ചുരുക്കിയതിനു പിന്നില്‍ വംശീയതയുണ്ടെന്നും ഡോ. ജോണ്‍സണ്‍ കുറ്റപ്പെടുത്തി. ഖത്തറില്‍ പത്ത് വര്‍ഷത്തിനിടയില്‍ ജോലി സ്ഥലത്തും അല്ലാതെയുമായി സംഭവിച്ച മരണങ്ങളില്‍ സ്വാഭാവിക മരണങ്ങള്‍ ഉള്‍പ്പെടെയുണ്ടെങ്കിലും അവയെല്ലാം ജോലിയുമായി ബന്ധപ്പെട്ട അപകട മരണങ്ങളാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു തലക്കെട്ട്. ഇത്തരം തലക്കെട്ടുകള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളവയാണെന്നും ഡോ. ജോണ്‍സ് പറഞ്ഞു. ലേഖനം ആദ്യമായി പ്രസിദ്ധീകരിച്ചതിന് ശേഷം ഈ കണക്ക് 400,000 തവണയാണ് ട്വീറ്റ് ചെയ്യപ്പെട്ടത്. ലേഖനം പ്രസിദ്ധീകരിച്ച ഇംഗ്ലീഷിനു പുറമെ, ഫ്രഞ്ച്, ഡച്ച്, സ്പാനിഷ് ഭാഷകളിലും ഈ കഥ പങ്കുവയ്ക്കപ്പെടുകയുണ്ടായി. പലരും തലക്കെട്ട് മാത്രം വായിച്ച് ഖത്തറിനെ കുറിച്ചുള്ള തെറ്റായ ധാരണ മനസ്സില്‍ കൊണ്ടുനടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.