വയനാട് : അയൽവാസിയുടെ വെട്ടേറ്റ് അഞ്ച് വയസുള്ള ബാലൻ മരിച്ചു. ചികിത്സയിൽ കഴിയവെയാണ് മരണം. പള്ളിക്കവല കുഴിമുക്ക് പാറക്കൽ ജയപ്രകാശിന്റെ മകൻ ആദിദേവ് ആണ് മരണപ്പെട്ടത്. കുട്ടിയുടെ അമ്മ അനിലക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ജയപ്രകാശിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായിരുന്ന ജിതേഷ് ആണ് സംഭവത്തിൽ പ്രതി. വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് ജിതേഷ് ആക്രമണം നടത്തിയത്.
അനില മകൻ ആദിദേവിനെ അങ്കണവാടിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് റോഡിൽ വെച്ച് ജിതേഷ് ആക്രമണം നടത്തിയത്. അനിലക്ക് തോളിലും പുറത്തുമാണ് വെട്ടേറ്റത്. ആദിദേവിന് ഇടത് ചെവിയുടെ ഭാഗത്തും. ശേഷം മേപ്പാടി ഡിഎം വിംസ് മെഡിക്കൽ കോളേജിലേക്ക് നാട്ടുകാർ ഇരുവരെയും എത്തിക്കുകയായിരുന്നു. ആദിദേവിന്റെ നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു.