✍️ Jowan Madhumala
യുഡിഎഫ് ഭരണകാലത്ത് നേതാക്കൾ നൽകിയ ശുപാർശ കത്തുകൾ പുറത്ത് വിട്ട് ഇടത് സൈബർ കേന്ദ്രങ്ങൾ. അന്നത്തെ മന്ത്രിമാരും എംഎൽഎമാരും എംപിമാരും അഭിഭാഷക നിയമനത്തിന് നൽകിയ കത്തുകളാണ് പുറത്തു വന്നത്. ജനപ്രതിനിധികളല്ലാത്ത നേതാക്കൾ നൽകിയതടക്കമുള്ള കത്തുകളും ഇതിലുൾപ്പെടുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്ക് അയച്ച കത്തുകളിത്. കെ.സി.വേണുഗോപാൽ, മന്ത്രിയായിരുന്ന എ.പി.അനിൽകുമാർ, ഷാഫി പറമ്പിൽ, ഷാഹിദ കമാൽ, പി.സി.വിഷ്ണുനാഥ്, ടി.എൻ.പ്രതാപൻ തുടങ്ങി നിരവധിപേരാണ് ശുപാർശക്കത്ത് നൽകിയത്. തിരുവനന്തപുരം നഗരസഭാ കത്ത് വിവാദം ചൂടേറിയ ചർച്ചകളിലേക്ക് നീങ്ങയതോടെയാണ് കോൺഗ്രസിന്റെ കത്തുകൾ പുറത്തുവിട്ടുള്ള ഇടതു സൈബറിന്റെ പ്രതിരോധം.
ആലപ്പുഴയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനായിരുന്ന എസ്.ഷെഫീഖിനെ കായകുളത്തേക്ക് മാറ്റി നിയമിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇപ്പോഴത്തെ എഐസിസി ജനറല്‍ സെക്രട്ടറിയായ കെ.സി.വേണുഗോപാല്‍ 11.06.2011 മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കത്ത് നൽകിയത്.
തൃശൂര്‍ ജില്ലാ കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഡിസിസി മെമ്പര്‍ അഡ്വ.സി.ടി ജോഫിയെ നിയമിക്കണമെന്നാവശ്യപ്പെട്ടാണ് 31-07-2011 ടി.എന്‍.പ്രതാപന്‍ കത്തെഴുതിയത്. പി.സി.വിഷ്ണുനാഥാകട്ടെ 1-09-2011ന് യൂത്ത്‌കോണ്‍ഗ്രസ് മുന്‍മണ്ഡലം പ്രസിഡന്റിനെ മൂവാറ്റുപുഴ സെഷന്‍സ് കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാവശ്യപ്പെട്ടുമാണ് കത്ത് നല്‍കിയത്.
കോണ്‍ഗ്രസ് നേതാവായിരുന്നു ഷാഹിദ കമാലും മുന്‍ എംഎല്‍എ ഹൈബി ഈഡനും യൂത്ത്‌കോണ്‍ഗ്രസ് കൊല്ലം മുന്‍ ജില്ലാ വൈസ് പ്രസിഡന്റുമായ അഡ്വ.ജി.പി.അനില്‍കുമാറിനെ കൊല്ലം കോടതിയില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാക്കണമെന്നവശ്യപ്പെട്ടാണ് ഇരുവരും മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
ഇത്തരത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേരിലെഴുതിയ നിരവധി കത്തുകളാണ് ഇടതു സൈബര്‍ കേന്ദ്രങ്ങള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതുവരെയും കത്തുകളെ കുറിച്ച് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയാറായിട്ടില്ല.