✍️ ജോവാൻ മധുമല
കോട്ടയം : ആകാശ നിരീക്ഷകരുടെ കൗതുകമായ ഈ വർഷത്തെ ഏറ്റവും വലിയ ഉൽക്കാമഴ..' ജെമിനൈഡ്സ് ഉൽക്കാമഴ ' ഇന്ത്യയിൽ ഇന്ന് ( ഡിസംബർ 14 നു രാത്രി മുതൽ 15 രാവിലെ വരെ ) ദൃശ്യമാകും
.ബഹിരാകാശത്തു കൂടി സഞ്ചരിക്കുന്ന ചെറിയ ലോഹീയമോ അല്ലാത്തതോ ആയ ശിലാശകലങ്ങളെയാണ് ഉൽക്കകൾ എന്നു പറയുന്നത്.
ഒരു മൺതരി വലിപ്പം മുതൽ ഒരു മീറ്റർ വരെ വലിപ്പമുള്ളവയാണ് ഇവ.
ഇവയിൽ ഭൂരിഭാഗവും വരുന്നത് വാൽനക്ഷത്രം, ഛിന്നഗ്രഹങ്ങൾ എന്നിവയിൽ നിന്നാണ്.
വളരെ അപൂർവ്വമായി ചന്ദ്രൻ, ചൊവ്വ എന്നിവയിൽ നിന്നും ഉൽക്കകൾ ഭൂമിയിൽ എത്താറുണ്ട്.
.സെക്കന്റിൽ 40 കിലോമീറ്ററിന് മുകളിൽ വേഗത്തിലാണ് സാധാരണയായി ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നത്. ഇവ ഭൂമിയുടെ അന്തരീക്ഷവുമായി ഉരഞ്ഞ് കത്തുന്നു. ഇങ്ങനെ കത്തിവീഴുന്ന ഉൽക്കകൾ ആകാശത്ത് ഒരു അഗ്നിരേഖ സൃഷ്ടിക്കുന്നു. ഇവയെയാണ് നമ്മൾ പൊതുവെ ഉൽക്കാപതനം അല്ലെങ്കിൽ കൊള്ളിമീനുകൾ എന്നു വിളിക്കുന്നത്.
.ടെലസ്‌കോപ്പോ, ബൈനോക്കുലർറോ ഒന്നും ആവശ്യമില്ല നേരിട്ട് കണ്ണുകൊണ്ട് കാണാം. കൂടാതെ സൂര്യഗ്രഹണം പോലെ കണ്ണ് പോവും എന്ന പേടിയും വേണ്ട.
രാത്രി 10 മണി മുതൽ രാവിലെ 1 മണി വരെ കിഴക്കു ദിശയിൽ നിന്നായിരിക്കും കാണുക. അത് കഴിഞ്ഞാൽ നിലാവെളിച്ചം കാഴ്ചയെ ശല്യപ്പെടുത്തും. എന്നാലും തെളിച്ചം കൂടിയ ഉൽക്കകൾ കാണുവാൻ സാധിക്കും.,
ജെമിനി നക്ഷത്രസമൂഹത്തിൽ നിന്ന് ഉത്ഭവിക്കുന്ന രീതിയിൽ കാണുന്നതുകൊണ്ടാണ് ഇതിനു ജെമിനൈഡ്സ് എന്ന് പറയുന്നത്. നല്ല കാലാവസ്ഥയാണെങ്കിൽ മണിക്കൂറിൽ ഏകദേശം 100-150 ഉൽക്ക വരെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാം