കോട്ടയം: അപസ്മാരം ബാധിച്ച യാത്രക്കാരന് ചികിത്സയൊരുക്കാൻ ബസ് ഒരു കിലോ മീറ്ററിലധികം ദൂരം തിരികെ ഓടിച്ച് കെഎസ്ആർടിസി ബസ് ജീവനക്കാർ. ഇന്ന് ഉച്ചയ്ക്ക് 12.15ഓടെയായിരുന്നു സംഭവം നടന്നത്.
ബസ് കാഞ്ഞിരപ്പളളി എരുമേലി റൂട്ടിൽ സഞ്ചരിക്കവേ കുളപ്പുറം എത്തിയപ്പോൾ യാത്രക്കാരനായ എരുമേലി സ്വദേശി അപസ്‌മാര ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും തുടർന്ന് ബസിൽ കുഴഞ്ഞു വീഴുകയുമായിരുന്നു. തുടർന്ന് രോഗിക്ക് അടിയന്തര ചികിത്സയൊരുക്കുവാനാണ് ഒരു കീലോ മീറ്റർ പിന്നിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് തിരികെ ബസ് ഓടിക്കുകയായിരുന്നു.
കെഎസ്ആർടിസി നിലമ്പൂർ ഡിപ്പോയിലെ കണ്ടക്ടർ ജയേഷ് ടി കെയും ഡ്രൈവർ ഷെബീർ അലിയുമാണ് യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ നിർണായക ഇടപെടൽ നടത്തിയത്. രോഗിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു എന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.