മുസ്ലീം പെൺകുട്ടികളുടെ വിവാഹ പ്രായം ഏകീകൃതമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് ദേശീയ വനിതാ കമ്മീഷൻ. മറ്റ് മതങ്ങളിൽപ്പെട്ട പെൺകുട്ടികൾക്ക് നിർദേശിക്കുന്ന പ്രായത്തിന് സമാനമാകണം മുസ്ലീം പെൺകുട്ടികളുടെ വിവാഹ പ്രായവുമെന്നാണ് വനിതാ കമ്മീഷന്റെ ആവശ്യം. പൊതുതാത്പര്യ ഹർജി സ്വീകരിച്ച സുപ്രീം കോടതി ഇതുസംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ മറുപടി തേടി.
നാലാഴ്ചയ്‌ക്കുള്ളിൽ കേന്ദ്രം മറുപടി അറിയിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആൺകുട്ടികളുടെ വിവാഹപ്രായം 21 വയസ് മുതലാണ്. പെൺകുട്ടികൾക്ക് 18 വയസ് പൂർത്തിയായാൽ വിവാഹിതരാകാം. എന്നാൽ മുസ്ലീം പെൺകുട്ടികൾക്ക് മാത്രം നിയമം വ്യത്യസ്തമാണ്. 15 വയസ് കഴിഞ്ഞാൽ വിവാഹിതരാകാം. ഇത് ഏകപക്ഷീയവും യുക്തിരഹിതവും വിവേചനപരവുമാണെന്ന് വനിതാ കമ്മീഷൻ സമർപ്പിച്ച ഹർജിയിൽ പറുന്നു. പോക്‌സോ നിയമപ്രകാരം 18 വയസിന് താഴെയുള്ള കുട്ടികളുമായി ലൈംഗിക ബന്ധം അനുവദനീയമല്ല. ഉഭയസമ്മത പ്രകാരമാണെങ്കിലും പോക്‌സോ നിയമത്തിന് എതിരാണെന്നിരിക്കെയാണ് മുസ്ലീം പെൺകുട്ടികളുടെ വിവാഹ പ്രായം 15 എന്നതിന് നിയമപരിരക്ഷ ലഭിക്കുന്നത്. പ്രായപൂർത്തിയാകാത്ത മുസ്ലീം പെൺകുട്ടികളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഇസ്ലാമിക വ്യക്തി നിയമത്തിൽ മാറ്റം കൊണ്ടുവരുന്നതിന് വേണ്ടിയാണ് പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തതെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി