നോയിഡ ; ഓൺലൈൻ തട്ടിപ്പു കേസിൽ അറസ്റ്റിലായ വിദേശികളുടെ കയ്യിൽ നടി ഐശ്വര്യ റായിയുടെ വ്യാജ പാസ്പോർട്ടും. ഇന്നലെയാണ് മൂന്നു വിദേശികളെ ഉത്തർപ്രദേശ് പോലീസ് നോയിഡയിൽ നിന്നു അറസ്റ്റ് ചെയ്തത്.
ഇവരിൽ രണ്ടു പേർ നൈജീരിയ സ്വദേശികളും ഒരാൾ ഘാന സ്വദേശിയുമാണ്. 1.81 കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ് കേസിലാണ് ഇവര്‍ അറസ്റ്റിലായിട്ടുള്ളത്.
പതിനൊന്നു കോടിയുടെ വിദേശ വ്യാജ കറൻസിയും ഇതു നിർമ്മിക്കാനുള്ള ഉപകരണങ്ങളും വ്യാജ പാസ്പോർട്ടുകളും ഇവരിൽ നിന്നു പൊലീസ് കണ്ടെടുത്തു. ഡോളര്‍, യൂറോ എന്നിവയുടെ ഏകദേശം 13 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികളും 10.76 കോടി രൂപ വില വരുന്ന വ്യാജ ഇന്ത്യന്‍ കറന്‍സിയും ഇവരില്‍ നിന്ന് കണ്ടെത്തി.
മുന്‍ ആര്‍മി ഓഫീസറെ കബളിപ്പിച്ച കേസിന്‍റെ അന്വേഷണത്തിന് ഇടയിലാണ് ഇവര്‍ പിടിയിലാവുന്നത്. ഇവരില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ പരിശോധിക്കുന്നതിനിടയിലാണ് ഐശ്വര്യ റായി ബച്ചന്‍റെ വ്യാജ പാസ്പോര്‍ട്ട് അടക്കമുള്ളവ കണ്ടെത്തിയത്.
ആറ് മൊബൈൽ ഫോണുകൾ പതിനൊന്ന് സിംകാർഡുകൾ, ലാപ്ടോപ്പുകൾ, പ്രിന്ററുകൾ അടക്കം മറ്റ് സംവിധാനങ്ങളടക്കമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർ ഉപയോഗിച്ച് കൊണ്ടിരുന്ന മൂന്ന് കാറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.