കൊല്ലം :കള്ളനോട്ടുമായി കൊല്ലത്തെ മുൻ പഞ്ചായത്ത് പ്രസിഡന്റും താമരക്കുളം സ്വദേശിയായ യുവതിയും പിടിയിൽ. കൊല്ലം കിഴക്കേ കല്ലട പഞ്ചായത്ത് മുൻ പ്രസിഡന്റ് കിഴക്കേ കല്ലട കൊടുവിള സ്വദേശി ക്ലീറ്റസ് (45), താമരക്കുളം പേരൂർകാരാഴ്മ അക്ഷയ നിവാസിൽ ലേഖ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നു കള്ളനോട്ടുകൾ പിടിച്ചെടുത്തു.
ചാരുംമൂട്ടിലെ സൂപ്പർ മാർക്കറ്റിൽ സാധനം വാങ്ങാനെത്തിയ ലേഖ നൽകിയ 500 രൂപയുടെ നോട്ടിൽ സംശയം തോന്നിയ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് നൂറനാട് എസ്എച്ച്ഒ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ക്ലീറ്റസിനെപ്പറ്റി വിവരം ലഭിച്ചത്. തുടർന്ന് ക്ലീറ്റസിനെയും പിടികൂടുകയായിരുന്നു. ലേഖയുടെ പക്കൽ നിന്ന് 500ന്റെ മൂന്ന് കള്ളനോട്ടും വീട്ടിൽ നിന്ന് ആറ് നോട്ടും പിടിച്ചെടുത്തു. ലേഖയ്ക്ക് കള്ളനോട്ടുകൾ നൽകിയത് ക്ലീറ്റസാണെന്ന വിവരത്തെ തുടർന്ന് കല്ലടയിലെ വീടിനടുത്തു നിന്ന് ഇയാളെ പിടികൂടി. 500ന്റെ ആറ് കള്ളനോട്ടും കണ്ടെടുത്തു. പതിനായിരം രൂപയുടെ കള്ളനോട്ടുകളാണ് ക്ലീറ്റസ് ലേഖയ്ക്ക് നൽകിയതെന്ന് പൊലീസ് പറഞ്ഞു. ഒരു മാസമായി ലേഖ ചാരുംമൂട്ടിലെ കടകളിൽ 500 രൂപയുടെ നോട്ടുകൾ നൽകി ചെറിയ തുകയ്ക്കുള്ള സാധനങ്ങൾ വാങ്ങിയിരുന്നതായി കടയുടമകൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സൂക്ഷ്മ പരിശോധനയിൽ മാത്രമേ ഇവ കള്ളനോട്ടാണെന്നു മനസ്സിലാകൂ എന്നും പൊലീസ് പറഞ്ഞു. നോട്ടിന്റെ ഉറവിടത്തെക്കുറിച്ചു വിശദമായി അന്വേഷിക്കുന്നുണ്ട്. മാവേലിക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി – രണ്ട് മുൻപാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ക്ലീറ്റസിനെതിരെ കിഴക്കേ കല്ലട പൊലീസ് സ്റ്റേഷനിൽ അടിപിടി, പൊലീസിനെ ആക്രമിക്കൽ, പട്ടികജാതി പീഡനം, വീടുകയറി അക്രമം തുടങ്ങി ഒട്ടേറെ കേസുകളുണ്ട്. 2019 ൽ ജലസേചന വകുപ്പ് എൻജിനീയറെ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്.