തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂർ തുറമുഖ കവാടത്തിലെ സമരപന്തൽ സമരസമിതി പൊളിച്ചുനീക്കി. സംഘര്‍ഷ സാധ്യത ഒഴിവാക്കാനായാണ് പകൽ തന്നെ സമരപന്തൽ പൊളിച്ചുനീക്കിയത്. ഇതോടെ പൊലീസ് ബാരിക്കേഡുകളും നീക്കി. 113 ദിവസമാണ് തുറമുഖ കവാടത്തിൽ മത്സ്യത്തൊഴിലാളികൾ സമരം ചെയ്തത്.
113 ദിവസം നീണ്ട ഉപരോധ സമരത്തിനൊടുവിലാണ് മുല്ലൂർ തുറമുഖ കവാടത്തിലെ സമരപ്പന്തൽ പൊളിച്ചു നീക്കിയത്. ഇതിന് ശേഷമാകും തുറമുഖ നിർമാണസാമഗ്രികൾ വിഴിഞ്ഞത്തേക്ക് എത്തിക്കുക. നാളെ തുറമുഖം നിർമാണം വീണ്ടും തുടങ്ങും. പണി മുടങ്ങിയ ദിവസങ്ങൾ കണക്കിലെടുത്ത് ഇരട്ടി വേഗത്തിൽ നിർമാണം പൂർത്തിയാക്കാനാണ് ശ്രമം.
നിര്‍മ്മാണം പുനരാരംഭിക്കുന്നതിൻ്റെ ഭാഗമായി കൊല്ലത്തും തിരുവനന്തപുരത്തിൻ്റെ തീരത്തുമായുള്ള ബാർജുകൾ വിഴിഞ്ഞത്തേക്ക് എത്തിക്കും. പുലിമുട്ട് നിർമാണത്തിനായി സാധാരണ പ്രതിദിനം 15000 ടൺ കല്ലിടുന്നിടതിന് പകരം 30,000 ടൺ കല്ലിടാണ് ധാരണ. സമരം മൂലമുണ്ടായ 226 കോടി രൂപയുടെ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറിയേക്കും എന്നാണ് വിവരം.