കണ്ണൂർ: വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായി അമ്മയും രോഗിയായ മകനും. കണ്ണൂർ കൊളക്കാട് ബാങ്ക് ഓഫ് ബറോഡയാണ് വീട് ജപ്തി ചെയ്തത്. 6 വർഷം മുമ്പെടുത്ത 8 ലക്ഷം രൂപയുടെ ലോൺ തിരിച്ചടക്കാനാകാതെ വന്നതോടെയാണ് ബാങ്ക് വീട് ജപ്തി ചെയ്തത്. പെരുമഴയത്ത് എങ്ങോട്ട് പോകണമെന്നറിയാതെ വീട്ടു വരാന്തയിൽ കഴിയുകയാണ് കാവളത്തിങ്കൽ ഓമന.
ഓമന, ഇന്നലെ തൊഴിലുറപ്പ് കഴിഞ്ഞ് വരുമ്പോൾ പൊലീസും ബാങ്കുകാരും വീട് ജപ്തി ചെയ്യാൻ സ്ഥലത്തുണ്ടായിരുന്നു. സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇനി നൽകാനാകില്ലെന്ന് ബാങ്കുകാർ അറിയിക്കുകയായിരുന്നു. ഇട്ടിരിക്കുന്ന വേഷം മാത്രമാണ് കയ്യിലുള്ളത്. വീട്ടിൽ നിന്ന് വെള്ളം കുടിക്കാൻ പോലും ആയില്ലെന്നും ഓമന പറയുന്നു
ഓമനയും ക്യാൻസർ രോഗിയായ ഇളയ മകനും മാത്രമാണ് വീട്ടിൽ താമസം ഉള്ളത്. വാടക വീടെടുക്കാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയാണെന്ന് ഓമന പറയുന്നു. ലോൺ തിരിച്ചടയ്ക്കാൻ സാവകാശം വേണം. ഇല്ലെങ്കിൽ ആത്മഹത്യ അല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും ഓമന പറഞ്ഞു. അതേസമയം നിരവധി തവണ നോട്ടീസ് നൽകിയതെന്നാണ് ബാങ്ക് പറയുന്നത്