ദോഹ: ഖത്തർ ലോകകപ്പിലെ രണ്ടാമത്തെ സെമിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ആഫ്രിക്കൻ വീരന്മാരായ മൊറോക്കോയെ നാട്ടിലേക്ക് പറഞ്ഞുവിട്ടാണ് ഫ്രാൻസ് തുടർച്ചയായ രണ്ടാം വട്ടവും അവസാന അങ്കത്തിന് യോഗ്യത നേടിയത്.
ഫ്രഞ്ച് പടയ്ക്കായി തിയോ ഹെർണാണ്ടസും കോലോ മഔനിയും ഗോളുകൾ നേടി. ഒരു ആഫ്രിക്കൻ ടീമിന്റെ ലോകകപ്പുകളിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ലോക ചാമ്പ്യന്മാരെയും വിറപ്പിച്ചാണ് മൊറോക്കോയുടെ മടക്കം.
ലോകകപ്പിൽ ഒരു ഓൺ ഗോൾ അല്ലാതെ മറ്റൊരു ഗോൾ പോലും വഴങ്ങാതെ പാറ പോലെ ഉറച്ച നിന്ന മെറോക്കൻ പ്രതിരോധത്തെ തകർത്തു കൊണ്ടാണ് ഫ്രാൻസ് തുടങ്ങിയത്. ഫ്രാൻസിനെ തളച്ചിടാനുള്ള തന്ത്രവുമായി ഇറങ്ങിയ മൊറോക്കോയ്ക്ക് തങ്ങളുടെ ഗെയിം പ്ലാൻ ഉൾപ്പെടെ ആദ്യ നിമിഷങ്ങളിലെ ഒറ്റ ഗോളോടെ മാറ്റേണ്ടി വന്നു.
തോൽവി ഉറപ്പിച്ചിട്ടും തളരാത്ത മൊറോക്കൻ പോരാളികൾ ഫ്രാൻസ് ബോക്സിലേക്ക് കുതിപ്പ് തുടർന്നു. എന്നാൽ അവസാന വിജയം ഫ്രാൻസിന് സ്വന്തമായിരുന്നു.