തിരുവനന്തപുരം : ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം.പി.
കേരള ഗവർണർ വർഷത്തിൽ 150 ദിവസം സംസ്ഥാനത്തില്ല. എന്താണ് ഗവർണർമാരുടെ ജോലി? ഇത് മുൻകാലങ്ങളിലില്ലാത്ത ചീത്ത കീഴ്‌വഴക്കമാണ്. ഇത് അനാവശ്യമാണ്. ഗവർണർ മര്യാദയ്ക്ക് മറുപടി പറയാറില്ല. അദ്ദേഹം ക്ഷോഭിച്ച് സംസാരിക്കുന്ന രീതിക്കാരനാണ്.
കേരള ഗവർണർ കേരളത്തിനകത്ത് യാത്ര ചെയ്യുന്നതിൽ പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് വർഗീയപ്പാർട്ടിയാണെന്ന് ആറ് മാസം മുൻപ് വരെ സി.പി.എം പറഞ്ഞിരുന്നുവെന്ന് വടകര എം.പി കെ മുരളീധരൻ ആരോപിച്ചു. നിലപാട് മാറ്റിയെങ്കിൽ അത് കോൺഗ്രസിന്റെ നിലപാടാണ് ശരിയെന്ന നിലയിലേക്ക് സി.പി.എമ്മും വളരെ വൈകിയെത്തി. കേരളത്തിൽ ഐക്യജനാധിപത്യ മുന്നണിയിൽ ഒരു പ്രശ്നവുമില്ല. എന്നാൽ മുസ്ലിം ലീഗ് മുന്നണി വിട്ടാൽ അത് വലിയ നഷ്ടമാകും.
മുന്നണി സംവിധാനം ദുർബലമാകും. കോൺഗ്രസിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലീഗിനെ സിപിഎം മുന്നണിയിൽ നിന്ന് അടർത്തിമാറ്റാൻ ശ്രമിക്കുന്നത്. അതിനാൽ തന്നെ ഗോവിന്ദൻ മാഷിന്റെ പരാമർശം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ മുസ്ലിം ലീഗാണ് സി.പി.എമ്മിന് മറുപടി നൽകേണ്ടതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
ഒരുമിച്ച് നിന്നാൽ മൂന്നര വർഷം കഴിഞ്ഞാൽ യു.ഡി.എഫിന് കേരളത്തിൽ അധികാരത്തിലെത്താൻ പറ്റും. അതിന്റെ സൂചനകൾ എല്ലാ ഭാഗത്തുമുണ്ട്. കോൺഗ്രസിൽ എല്ലാ കാലത്തും ആശയപരമായ സംഘർഷം ഉണ്ടായിരുന്നു. അവശേഷിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നാളെ രാഷ്ട്രീയകാര്യ സമിതിയോഗം ചേരുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു.