ദില്ലി: രണ്ടായിരം രൂപയുടെ നോട്ട് നിരോധിക്കണമെന്ന് ബിജെപി എംപി സുശീൽ മോദി. റിസർവ് ബാങ്ക് 2000 രൂപ നോട്ട് അച്ചടിക്കുന്നത് മൂന്ന് വർഷം മുൻപ് നിർത്തിയതാണ്. 2000 രൂപ നോട്ട് പൂഴ്ത്തി വെച്ച് ഭീകര പ്രവർത്തനത്തിനും മയക്കുമരുന്ന് കടത്തിനും ഉപയോഗിക്കുന്നതായി വിവരമുണ്ട്. അമേരിക്ക ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിൽ 100 ന് മുകളിൽ കറൻസി ഇല്ല. 2000 രൂപ നോട്ട് ഘട്ടം ഘട്ടമായി നിരോധിക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കണം. എങ്കിൽ ആളുകൾക്ക് നോട്ട് ചെറിയ സംഖ്യകളിലേക്ക് മാറ്റുന്നതിന് സമയം ലഭിക്കുമെന്നും ബിജെപി എംപി പറഞ്ഞു. ബിഹാറിലെ മുൻ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയും ആയിരുന്നു സുശീൽ മോദി.
രാജ്യസഭയിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. 2000 രൂപ നോട്ട് നിരോധിച്ച്, നോട്ട് മാറി ചെറിയ കറൻസികൾ വാങ്ങാൻ ജനത്തിന് രണ്ട് വർഷം സമയം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശൂന്യവേളയിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. എടിഎമ്മുകളിൽ നിന്ന് 2000 രൂപാ നോട്ട് അപ്രത്യക്ഷമായി. മൂന്ന് വർഷമായി റിസർവ് ബാങ്ക് 2000 രൂപ നോട്ട് അച്ചടിക്കുന്നില്ല, ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ സ്ഥിരീകരണം നൽകണം. ആയിരം രൂപയുടെ നോട്ട് നിരോധിച്ചിട്ട് 2000 രൂപാ നോട്ട് ഇറക്കിയതിൽ യുക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു