കാഞ്ഞിരപ്പള്ളി : ശബരിമല മണ്ഡലകാല മഹോത്സവമായതിനാല്‍ തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൂടി പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് കോട്ടയം ജില്ലാ പോലീസ്.
ഇതിനായി റോഡിലൂടെയും കാനനപാതയിലൂടെയും മറ്റും കാല്‍നടയായി സഞ്ചരിക്കുന്ന അയ്യപ്പന്മാര്‍ക്കായി നിശ്ചിത സ്ഥലങ്ങളില്‍ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ കയ്യില്‍ റിഫ്‌ലക്റ്റിംഗ് സ്റ്റിക്കറുകള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തീര്‍ത്ഥാടകര്‍ ധരിച്ചിരിക്കുന്ന കറുത്ത വസ്ത്രങ്ങള്‍ രാത്രിയില്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് കാണുവാന്‍ സാധിക്കാതെ വരികയും ഒരു പരിധിവരെ അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. ഇതിനാലാണ് രാത്രിയില്‍ ഡ്യൂട്ടിയിലുള്ള ഓരോ പോലീസുദ്യോഗസ്ഥരും അവരുടെ മുന്നിലൂടെ നടന്നുപോകുന്ന അയ്യപ്പന്മാര്‍ക്ക് അവരുടെ ഷര്‍ട്ടിന്റെ പിന്നിലും, ഇരുമുടിക്കെട്ടിലും, അവര്‍ ധരിച്ചിരിക്കുന്ന ബാഗുകളിലും മറ്റുമായി സ്റ്റിക്കര്‍ ഒട്ടിക്കുന്നത്.
ഇതു മുഖേന കാല്‍നടയായി പോകുന്ന അയ്യപ്പന്മാരെ ദൂരെ നിന്നുതന്നെ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുകയും രാത്രിയില്‍ അപകടങ്ങള്‍ ഉണ്ടാകാതെ ദര്‍ശന യാത്ര കൂടുതല്‍ സുരക്ഷിതമാക്കാൻ വഴിയൊരുക്കുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്.
.ഇതിലൂടെ ഈ തീര്‍ഥാടന കാലം സീറോ ആക്‌സിഡന്റ് ആക്കി മാറ്റുന്നതിനും സഹായകരമാകുമെന്നും പൊലീസ് കരുതുന്നു. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി. എന്‍.ബാബുക്കുട്ടന്റെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.