തിരുവനന്തപുരം ജില്ലയിലെ കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ. പടിഞ്ഞാറ്റ് മുക്ക് കാര്‍ത്തിക വീട്ടില്‍ രമേശന്‍ (48), ഭാര്യ സുലജ കുമാരി (46), മകള്‍ രേഷ്മ (23) എന്നിവരെയാണ് പൊളളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുടുംബനാഥനായ രമേശന്‍ ഇന്നലെയാണ് ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയത്.
രാത്രി പന്ത്രണ്ട് മണിയോടെ ജനല്‍ ചില്ലുകളും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട അയല്‍വാസികള്‍ നോക്കിയപ്പോഴാണ് കിടപ്പ് മുറിക്കുള്ളില്‍ നിന്നും തീ ആളിക്കത്തുന്നത് കണ്ടത്. വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. മുന്‍വാതില്‍ തകര്‍ത്ത് സമീപവാസികള്‍ അകത്തെത്തിയെങ്കിലും കിടപ്പുമുറിയുടെ വാതില്‍ തുറക്കാതിരിക്കാന്‍ അലമാരയും മറ്റും ചേര്‍ത്തു വച്ചിരിക്കുകയായിരുന്നു. പുറത്തെ ജനലിലൂടെ അകത്തേക്ക് വെള്ളമൊഴിച്ചെങ്കിലും രക്ഷിക്കാനായില്ല. രമേശന്റെ മൃതദേഹം തറയിലും ഭാര്യയുടെയും മകളുടെയും മൃതദേഹങ്ങള്‍ കട്ടിലിലാണ് കിടന്നിരുന്നത്.
ഇവര്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പൊലീസ് പറയുന്നു. രമേശന്‍ ഇന്നലെ ഉച്ചയോടെ വിദേശത്ത് നിന്നും എത്തിയതേയുള്ളൂ. സാമ്ബത്തിക ബാധ്യത തീര്‍ക്കാന്‍ വീടും വസ്തുവും വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കേസില്‍പ്പെട്ടതിനാല്‍ വില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ലോണ്‍ എടുക്കാനായിട്ടാണ് രമേശന്‍ വിദേശത്ത് നിന്നെത്തിയത്. കഠിനംകുളം പൊലീസ് നടപടികള്‍ സ്വീകരിക്കുകയാണ്.