തിരുവനന്തപുരം: തലസ്ഥാനത്ത് ക്ഷേത്രത്തിലെ ഉത്സവ പരിപാടിക്കിടെ പൊലീസിന് നേരെ കല്ലേറ്. ആക്രമണത്തില്‍ സിവിൽ പൊലീസ് ഓഫീസറുടെ മൂക്കിന്‍റെ പാലം തകർന്നു. കാട്ടാൽ ഭദ്രകാളി ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് കാട്ടാക്കട അഞ്ചുതെങ്ങ് മൂട് നടന സ്റ്റേജ് പരിപാടിക്കിടെയാണ് പൊലീസിന് നേരെ ആക്രമണം നടന്നത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത യുവാക്കള്‍ പൊലീസിനെ ആക്രമിച്ച സംഘത്തില്‍ ഉൾപ്പെട്ടവർ അല്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
കല്ലേറില്‍ ആര്യനാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വെള്ളറട സ്വദേശി രാജേന്ദ്രന്‍റെ മൂക്കിൻറെ പാലമാണ് തകർന്നത്. രക്തം വാർന്ന പൊലീസുകാരനെ സഹപ്രവർത്തകർ ഉടനെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയ യുവാക്കൾ അല്ല ആക്രമണം നടത്തിയത് എന്ന് ആരോപണം ഉയരുന്നു. പൂവച്ചൽ നാവട്ടികോണം സ്വദേശി പ്രണവ് (29), തൂങ്ങാമ്പാറ വെള്ളമാണൂർകോണം സ്വദേശി ആകാശ് (24) , പതിനേഴു വയസ്സുകാരൻ എന്നിവരെയാണ് പൊലീസിനെ ആക്രമിച്ചതിന്‍റെ പേരില്‍ അറസ്റ്റ് ചെയ്തത്.