ശരീരം തിരസ്‌കരിക്കാതിരിക്കാന്‍ ജീവിതകാലം മുഴുവന്‍ മരുന്നുകള്‍ ആവശ്യമില്ലാത്ത ആദ്യ കിഡ്നി ട്രാന്‍സ്പ്ലാണ്ടേഷന്‍ ബ്രിട്ടനില്‍; ശാരീരിക പ്രതിരോധ സംവിധാനത്തെ പുനര്‍ സജ്ജമാക്കി പെറ്റമ്മയുടെ കിഡ്നി നല്‍കിയത് 8 വയസ്സുകാരി ഇന്ത്യന്‍ പെണ്‍കുട്ടിയ്ക്ക്



യു.കെ: വൃക്ക മാറ്റ ശസ്ത്രക്രിയ ഇന്ന് ഏറെ പുതുമകള്‍ ഇല്ലാത്ത ഒന്നാണെങ്കിലും, അതിനു ശേഷം വൃക്കയെ ശരീരം നിരാകരിക്കാതിരിക്കാന്‍ ജീവിതകാലം മുഴുവന്‍ മരുന്നുകള്‍ കഴിക്കേണ്ട സാഹചര്യമുണ്ട്. എന്നാല്‍, ഇതാദ്യമായി ഇത്തരത്തില്‍ മരുന്ന് കഴിക്കേണ്ടതില്‍ നിന്നും ഒരു എട്ടു വയസ്സുകാരി രക്ഷപ്പെട്ടിരിക്കുകയാണ്. ഇതാദ്യമായി യു കെയില്‍ ആണ് ഇത്തരത്തിലൊരു ചികിത്സ വിജയം കണ്ടെത്തിയിരിക്കുന്നത്.
വൃക്ക മാറ്റി വെച്ചതിനു ശേഷം എട്ടു വയസ്സുകാരിയായ അതിഥി ശങ്കറില്‍ ഒരു സ്റ്റെം കോശം മാറ്റിവെച്ച് അവളുടെ പ്രതിരോധ സംവിധാനത്തെ റീ പ്രോഗ്രാം ചെയ്യുകയാണുണ്ടായത്. അതിന്റെ ഫലമായി ശരീരത്തില്‍ മാറ്റിവച്ച് വൃക്കയെ ശരീരംസ്വന്തം വൃക്കയെ പോലെ സ്വീകരിക്കുകയായിരുന്നു. എന്ന് പി എ ന്യുസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അതിഥിയുടെ മാതാവാണ് മകള്‍ക്കായി സ്വന്തം വൃക്ക ദാനം ചെയ്തത്.
വൃക്കയും അസ്ഥി മജ്ജയും ഒരേ ദാതാവില്‍ നിന്നും എടുത്തതിനാല്‍, മാറ്റി വെച്ച വൃക്ക ശരീരം നിരാകരിക്കാതിരിക്കാന്‍ ജീവിതകാലം മുഴുവന്‍ മരുന്നുകള്‍ കഴിക്കേണ്ടി വരുന്നില്ല. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ മരുന്നുകള്‍ സ്വീകരിക്കുന്നത് അതിഥി ഒഴിവാക്കി. ലോകത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരം ഒരു ചികിത്സാ രീതി വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ലണ്ടനിലെ ഗ്രെയ്റ്റ് ഓര്‍മോണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലില്‍ ആയിരുന്നു ഈ വിജയകരമായ ശസ്ത്രക്രിയ നടന്നത്.
തന്റെ മകള്‍ക്ക് വൃക്കയും അസ്ഥിമജ്ജയും ദാനം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് അതിഥിയുടെ അമ്മ ദിവ്യ പറയുന്നു. 38 വയസ്സുകാരിയായ ഇവര്‍ ഒരു ഷോപ്പ് കീപ്പര്‍ ആയി ജോലി ചെയ്യുകയാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത അതിഥിക്ക് ഇപ്പോള്‍ നീന്താനും പാടാനും നൃത്തച്ചുവടുകള്‍ വയ്ക്കാനും കഴിയും. അതേസമയം, കഴിഞ്ഞവര്‍ഷം ഏതാണ്ട് മിക്ക ദിവസങ്ങളിലും ഡയാലിസിസിനായി അവള്‍ ആശുപത്രി കയറിയിറങ്ങുകയായിരുന്നു.അഞ്ചു വയസ്സുള്ളപ്പോഴായിരുന്നു അതിഥിയെ ഈ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നത്. ഷിംക്സ് ഇമ്മ്യുണോ-ഓസിയസ് ഡിസ്പ്ലാസിയ എന്നൊരു രോഗാവസ്ഥ അവള്‍ക്ക് ഉള്‍ലതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. അത് അതിഥിയുടെ പ്രതിരോധ സംവിധാനത്തെയും വൃക്കകളെയും ബാധിക്കുകയായിരുന്നു. യു കെയില്‍ ഏതാണ്ട് 30 ലക്ഷം കുട്ടികളില്‍ ഒരാള്‍ക്ക് മാത്രം വരുന്ന ഒരു അവസ്ഥയാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.


Previous Post Next Post