ഷെങ്കന്‍ മാതൃകയില്‍ ജിസിസി വിസ പ്രവാസികള്‍ക്കും ഗുണകരം; ലക്ഷ്യം ടൂറിസം വളര്‍ച്ച



മനാമ: ഷെങ്കന്‍ വിസ മാതൃകയില്‍ ജിസിസി രാജ്യങ്ങളില്‍ ഏകീകൃത ടൂറിസ്റ്റ് വിസ നടപ്പാക്കുന്നത് വിദേശ ടൂറിസ്റ്റുകള്‍ക്ക് മാത്രമല്ല, പ്രവാസികള്‍ക്കും ഗുണകരമാവും. ഒറ്റ വിസ നേടിയാല്‍ യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍ എന്നീ ആറ് രാജ്യങ്ങളിലും സ്വതന്ത്രമായി സഞ്ചരിക്കാനാവും. കുടുംബങ്ങളായി കഴിയുന്നവര്‍ക്കും അവധിദിനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കുമെല്ലാം ഇത് പ്രയോജനം ചെയ്യും.വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ശാഖകളുള്ള ബഹുരാഷ്ട്ര കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജോലി ആവശ്യാര്‍ത്ഥം ജിസിസി രാജ്യങ്ങളിലേക്ക് പോകുന്നതിനും സിംഗിള്‍ വിസ കൊണ്ട് സാധിക്കും. ബിസിനസ് ആവശ്യാര്‍ത്ഥം ഗള്‍ഫിലെത്തുന്നവര്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രീയ-സാംസ്‌കാരിക-കലാ പരിപാടികള്‍ക്ക് വേണ്ടി ജിസിസി സന്ദര്‍ശിക്കുന്നവര്‍ക്കും ഈ വിസ ഉപയോഗിച്ച് ആറ് രാജ്യങ്ങള്‍ പോകാന്‍ കഴിയും. ജോലിക്കായുള്ള അന്വേഷണം, ഇന്റര്‍വ്യൂ പോലുള്ള കാര്യങ്ങള്‍ക്കായി ഒന്നിലധികം ഗള്‍ഫ് രാജ്യങ്ങളില്‍ പോകേണ്ടവര്‍ക്കും ഈ വിസ ഉപയോഗപ്പെടുത്താനാവും.ജിസിസിയില്‍ ഷെങ്കന്‍ ശൈലിയിലുള്ള വിസ ആവിഷ്‌കരിക്കുന്നത് കുറേ കാലമായി പരിഗണനയിലുള്ള വിഷയമാണ്. ഈ വര്‍ഷമാദ്യം ബഹ്‌റൈനിലെ ടൂറിസം മന്ത്രി ഫാത്തിമ അല്‍ സൈറാഫി ഇതു സംബന്ധിച്ച് ചില പുരോഗതികള്‍ വെളിപ്പെടുത്തിയിരുന്നു. ഏകീകൃത വിസ നടപ്പാക്കുന്നത് സംബന്ധിച്ച് ജിസിസി മന്ത്രിതല ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അധികം വൈകാതെ ഇത് യാഥാര്‍ത്ഥ്യമാവുമെന്നും ഫാത്തിമ അല്‍ സൈറാഫി അറിയിച്ചിരുന്നു.ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍ പ്രാബല്യത്തില്‍ വരുത്താന്‍ അബുദാബിയില്‍ ചേര്‍ന്ന ഫ്യൂച്ചര്‍ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് ഇപ്പോള്‍ തീരുമാനമുണ്ടായിരിക്കുന്നത്. ടൂറിസം രംഗത്ത് സമീപകാലത്ത് സൗദി കൈവരിച്ചതു പോലുള്ള മുന്നേറ്റം ജിസിസിയില്‍ ഉടനീളം ഉണ്ടാവണമെന്ന് ഉച്ചകോടിയില്‍ അഭിപ്രായമുയര്‍ന്നു. ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശി പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഈ വിസ ഉപയോഗിച്ച് ജിസിസിയില്‍ സഞ്ചരിക്കാമെന്ന് യുഎഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അറിയിച്ചു. നിലവില്‍പുതിയ ടൂറിസ്റ്റ് വിസയുടെ നിയമപ്രകാര ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശി പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഈ വിസ ഉപയോഗിച്ച് സ്വതന്ത്രമായി ആറ് ഗള്‍ഫ് രാജ്യങ്ങളിലും സന്ദര്‍ശനം നടത്താം. ഇത് സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്ന് യുഎഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അറിയിച്ചു. വിസ നിലവില്‍ വരുന്നതോടെ ട്രാന്‍സിറ്റ് വിസ ആവശ്യമുണ്ടാകില്ല. ഗള്‍ഫ് പൗരന്മാര്‍ക്ക് ജിസിസിയില്‍ വിസരഹിത യാത്ര നേരത്തേ തന്നെ നിലവിലുണ്ട്.


Previous Post Next Post