‘പുത്തൻ ചരിത്രവുമായി തമിഴ്‌നാട്,; പൂജാരിമാരായി മൂന്ന് യുവതികൾ’; സമത്വത്തിന്റെ പുതിയ യുഗമെന്ന് സ്റ്റാലിൻ



ചെന്നൈ: സ്ത്രീകൾക്ക് ഇന്നും വിലക്കുള്ള ക്ഷേത്രപൂജാരിമാരുടെ സ്ഥാനത്തേക്ക് യുവതികളെ എത്തിച്ച് തമിഴ്‌നാട് സർക്കാർ. ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളില്‍ സഹ പൂജാരിമാരായി മൂന്ന് യുവതികളെ ചുമതലപ്പെടുത്തിയാണ് തമിഴ്‌നാട് സമത്വത്തിന്റെ പുതിയ ചരിത്രമെഴുതുന്നത്. എസ് കൃഷ്ണവേണി, എസ് രമ്യ, രഞ്ജിത എന്നിവരാണ് പൂജാരിമാര്‍ക്കുള്ള പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയത്. മൂവരും ശ്രീരംഗത്തിലെ ശ്രീ രംഗനാഥര്‍ ക്ഷേത്രം നടത്തുന്ന അര്‍ച്ചകര്‍ (പൂജാരി) ട്രെയിനിംഗ് സ്‌കൂളില്‍ നിന്നാണ് പരിശീലനം പൂർത്തീകരിച്ചത്. ഇവർ ഒരു വര്‍ഷത്തിനുള്ളില്‍ ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളില്‍ സഹ പൂജാരിമാരായി ചുമതലയേല്‍ക്കും. യുവതികളുടെ നേട്ടത്തെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. ഉള്‍ക്കൊള്ളലിന്റെയും സമത്വത്തിന്റെയും പുതിയ യുഗം പിറക്കുകയാണെന്നും എക്‌സ് ഹാന്‍ഡിലില്‍ സ്റ്റാലിന്‍ കുറിച്ചു. സെപ്റ്റംബർ 12ന് ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ഹിന്ദു മത- ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പ് മന്ത്രി പി കെ ശേഖർ ബാബുവിൽ നിന്ന് അർച്ചകര്‍ പരിശീലനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് സ്വീകരിച്ചു. ഇവരോടൊപ്പം 91 പുരുഷന്മാരും 2022-2023 വർഷത്തിൽ പരിശീലനം പൂർത്തിയാക്കിയിരുന്നു.

Previous Post Next Post