എലത്തൂർ ട്രെയിൻ തീവെപ്പ്: ഷാരൂഖ് സെയ്ഫി ഏക പ്രതി; നടന്നത് ജിഹാദി പ്രവർത്തനമെന്ന് എൻഐഎ, കുറ്റപത്രം സമർപ്പിച്ചു



കോഴിക്കോട്: കോഴിക്കോട് എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. തീവെപ്പിനു പിന്നിൽ പിടിയിലായ ഡൽഹി ഷഹീൻബാഗ് സ്വദേശി ഷാരൂഖ് സെയ്ഫി (27) മാത്രമാണെന്ന് കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. കേരളം തിരഞ്ഞെടുത്തത് പ്രതിയെ തിരിച്ചറിയാതിരിക്കാനാണെന്നും നടന്നത് ജിഹാദി പ്രവർത്തനമാണെന്നും കുറ്റപത്രത്തിൽ പറയുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.ഈ വർഷം ഏപ്രിൽ മാസം രണ്ടാം തീയതിയാണ് ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിലെ ഡി വൺ കോച്ചിൽ യാത്രക്കാരെ പെട്രോൾ ഒഴിച്ചു തീകൊളുത്തിയത്. പരിഭ്രാന്തിയിൽ ട്രെയിനിൽനിന്ന് എടുത്തുചാടിയ ഒരു കുട്ടിയടക്കം മൂന്നുപേർ മരിക്കുകയും ഒൻപത് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തിരുന്നു. ട്രെയിൻ എലത്തൂർ പിന്നിട്ടപ്പോഴായിരുന്നു ആക്രമണം നടന്നത്. സംഭവം നടന്ന് മൂന്നാം ദിവസം മഹാരാഷ്ട്രയിലെ രത്നഗിരി റെയിൽവേ സ്റ്റേഷനു സമീപത്തുനിന്ന് പ്രതിയെ മഹാരാഷ്ട്രാ ഭീകരവിരുദ്ധ സംഘത്തിൻ്റെ സഹായത്തോടെ കേരള പോലീസ് പിടികൂടുകയായിരുന്നു. കേസന്വേഷണം പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.പ്രതിയായ ഷാരൂഖ് സെയ്ഫിയെ കൃത്യത്തിലേക്ക് നയിച്ചത് കടുത്ത തീവ്രവാദ ആശയങ്ങളാണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായ പ്രതി തീവ്രവാദ പ്രവർത്തനങ്ങൾ നടത്തണമെന്ന ഉദ്ദേശത്തോടെയാണ് മാർച്ച് 30ന് ഡൽഹിയിൽനിന്ന് പുറപ്പെട്ടത്. ഏപ്രിൽ രണ്ടിന് ഷൊർണൂരിൽ എത്തിയ പ്രതി ഷൊർണൂരിൽനിന്നു തന്നെ പെട്രോളും ലൈറ്ററും വാങ്ങിയ ശേഷം ട്രെയിനിനുള്ളിലേക്കു പ്രവേശിക്കുകയായിരുന്നു. തന്നെ പരിചയമില്ലാത്ത സ്ഥലമായതിനാലാണ് കേരളം തിരഞ്ഞെടുത്തതെന്നാണ് പ്രതിയുടെ മൊഴി. കൃത്യം നടത്തിയ ശേഷം മടങ്ങിപ്പോകാനായിരുന്നു പ്രതി പദ്ധതിയിട്ടിരുന്നതെന്നും കുറ്റപത്രത്തിൽ പറയുന്നതായി റിപ്പോർട്ടുണ്ട്.പിടിയിലാകില്ലെന്നു കരുതിയാണ് മഹാരാഷ്ട്രയിലേക്ക് കടന്നതെന്നും പ്രതിയുടെ മൊഴിയുണ്ട്. തീവ്രവാദ പ്രവർത്തനം നടത്തിയതിലെ സന്തോഷം ഉൾക്കൊണ്ട് ഡൽഹിയിലെത്തി സാധാരണ ജീവിതം നയിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും കുറ്റപത്രത്തിലെ പ്രതിയുടെ മൊഴിയെ ഉദ്ധരിച്ചു ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കൃത്യത്തിൽ മറ്റാർക്കും നേരിട്ടു പങ്കില്ലെന്നാണ് എൻഐഎ കണ്ടെത്തിയിട്ടുള്ളത്. പ്രതിയെ ചില ഓൺലൈൻ പേജുകളും പാകിസ്ഥാനിൽ ഉൾപ്പെടെയുള്ള തീവ്ര ഇസ്ലാമിക പ്രാസംഗികരും സ്വാധീനിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

Previous Post Next Post