തടവുകാരനിൽ നിന്നു പിടിച്ചെടുത്ത മൊബൈലിലേക്ക് നിരന്തരം ഫോൺ വിളികൾ ; പ്രിസൺ ഓഫിസർക്ക് സസ്പെൻഷൻ



  

തിരുവനന്തപുരം: തടവുകാരനിൽ നിന്നു പിടിച്ചെടുത്ത മൊബൈലിലേക്ക് നിരന്തരം ജയിൽ ഉദ്യോഗസ്ഥരുടെ ഫോൺ വിളി വന്നതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി പ്രിസൺ ഓഫിസർക്ക് സസ്പെൻഷൻ. 

പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരനിൽ നിന്നു പിടിച്ചെടുത്ത ഫോണിലേക്കാണ് നിരന്തരം ജയിലിലെ ഉദ്യോഗസ്ഥരുടെ ഫോൺവിളികൾ എത്തിയത്. സംഭവത്തിൽ ഡെപ്യൂട്ടി പ്രിസൺ ഓഫിസർ സന്തോഷ് കുമാറിനെ സസ്പെൻഡ് ചെയ്തതായി ഹെഡ് ക്വാർട്ടേഴ്സ് ഡിഐജി ബി വിനോദ് കുമാർ അറിയിച്ചു.

സെൻട്രൽ ജയിലിൽ ജോലിചെയ്തിരുന്ന സന്തോഷ് കുമാർ രണ്ടരമാസം മുൻപാണ് കുഞ്ചാലുംമൂട്ടിലെ സബ് ജയിലിലേക്ക് മാറിയത്. കഴിഞ്ഞ 27നാണ് ജയിൽ സൂപ്രണ്ട് തടവുകാരന്റെ മൊബൈൽ പിടിച്ച വിവരം പൂജപ്പുര സ്റ്റേഷനിൽ അറിയിച്ചത്. ഇതിനുപിന്നാലെ ഫോൺ കൈമാറുകയും ചെയ്തു. 

ഫോൺ പൊലീസിന്റെ കയ്യിലിരിക്കുമ്പോൾ തന്നെ ജയിലിലെ ഉദ്യോഗസ്ഥരുടെ ഫോൺവിളികൾ നിരന്തരമെത്തുമായിരുന്നു. സന്തോഷ്കുമാറിന്റെ ഫോണിൽ നിന്നാണ് കൂടുതൽ ഫോൺ കോളുകളെത്തിയത്. തുടർന്നുനടത്തിയ പരിശോധനയിൽ തടവുകാരനുമായുള്ള ഇടപാടുകളും പുറത്തുവന്നു. ഇതിനുപിന്നാലെയാണ് സസ്പെൻഷൻ.
Previous Post Next Post