കെ റെയിൽ മഞ്ഞക്കുറ്റി പിഴുതുമാറ്റിവെച്ച് വാഴ കുലച്ചു, സമരവാഴക്കുല ലേലത്തിന്, തുക ഒറ്റമുറി കൂരയിലെ തങ്കമ്മയുടെ ഭവന നിർമ്മാണത്തിന്

 


പത്തനംതിട്ട: മഞ്ഞ കുറ്റി പിഴുത് മാറ്റി വച്ച വാഴ കുലച്ചു് വെട്ടാൻ പാകത്തിലെത്തി. കെ റെയിൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി കുന്നന്താനത്ത് നട്ട ഈ സമര വാഴയുടെ വിളവെടുപ്പ് 18 ന് വൈകുന്നേരം 4 ന് നടക്കും. കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ സമരസമിതിയുടെ ആഹ്വാനപ്രകാരമാണ് വാഴ നട്ടത്. മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരി വിളവെടുപ്പ് നിർവഹിക്കും. സമരസമിതി ജില്ലാ ചെയർമാൻ അരുൺ ബാബു, കൺവീനർ മുരുകേഷ് നടക്കൽ എന്നിവരുടെ നേതൃത്വത്തിൽ വാഴക്കുല അപ്പോൾത്തന്നെ ലേലം ചെയ്യും.ചെങ്ങന്നൂരിൽ അടുപ്പ് കല്ലിളക്കി കെ റെയിലിന്റെ മഞ്ഞക്കുറ്റി സ്ഥാപിച്ച തങ്കമ്മയുടെ ഭവന നിർമ്മാണ ഫണ്ടിലേക്ക് ലേലത്തുക സംസ്ഥാന ജനറൽ കൺവീനർ എസ് രാജീവൻ കൈമാറും. കെ റെയിൽ വേണ്ട കേരളം വേണം എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി 2022 മെയ് 31 മുതൽ ജൂൺ 6 വരെ പരിസ്ഥിതി സംരക്ഷണ വാരാചരണം നടത്തിയിരുന്നു.

ജൂൺ അഞ്ചിന് പദ്ധതി അനുകൂലികളായ എംഎൽഎ മാരോടുള്ള പ്രതിഷേധ സൂചകമായി 11 ജില്ലകളിലും സമര വാഴ നടൽ നടത്തി. കുന്നന്താനം നടയ്ക്കൽ ജംഗ്ഷനിൽ നട്ട പൂവൻ വാഴക്കുലയാണ് ഇപ്പോൾ വിളവെടുക്കുന്നത്. പൊതു ജനങ്ങളെ കൂടി പങ്കെടുപ്പിച്ചാണ് ലേലം. വാഴക്കുല വിൽപ്പനയുടെ കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമർപ്പിക്കും എന്നാണ് പ്രഖ്യാപിച്ചിരുന്നത്.

സാധാരണ ജനങ്ങളെയോ അവരുടെ ആവശ്യകതകളെയോ പരിഗണിക്കാതെ ധൂർത്തും അഴിമതിയും മാത്രമാണ് സംസ്ഥാന സർക്കാർ നടത്തുന്നത് എന്നതിനാലാണ് ആ തീരുമാനത്തിൽ നിന്ന് പിന്മാറുന്നത് എന്നും ഒറ്റമുറി കൂരയിൽ നിന്നും സർക്കാർ തെരുവിലിറക്കാൻ ശ്രമിച്ച തങ്കമ്മയുടെ ഭവന നിർമ്മാണ ഫണ്ടിലേക്ക് വാഴക്കുല ലേലം ചെയ്തു കിട്ടുന്ന തുക നൽകുമെന്നും ജില്ലാ കൺവീനർ മുരുകേഷ് നടക്കൽ പറഞ്ഞു.
Previous Post Next Post