കാനഡയുടെ ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം, കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി



ന്യൂഡൽഹി : സിഖ് നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കാനഡയുടെ ആരോപണങ്ങള്‍ തള്ളി ഭാരതം.

 കാനഡയിലെ കൊലപാതകത്തില്‍ ഭാരതത്തിന് പങ്കില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 

ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന അടിസ്ഥാനരഹിതവും അസംബന്ധവുമെന്ന് വിദേശകാര്യ മന്ത്രാലയം തുറന്നടിച്ചു. ഇതിന് പിന്നാലെ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കുകയും ചെയ്തു.

കാനഡയില്‍ സംഭവിച്ച ഏതെങ്കിലുമൊരു അക്രമത്തില്‍ ഭാരത സര്‍ക്കാരിന് പങ്കാളിത്തമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങള്‍ തികച്ചും അസംബന്ധമാണ്. ഭാരതം ജനാധിപത്യത്തില്‍ അടിയുറച്ച്‌ വിശ്വസിക്കുന്നുവെന്നും നിയമവാഴ്ചയില്‍ പ്രതിബദ്ധതയുള്ള രാഷ്‌ട്രീയമാണ് ഭാരതത്തിന്റേതെന്നും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.

 കാനഡയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഖാലിസ്ഥാൻ തീവ്രവാദത്തെയും ഖാലിസ്ഥാനി ഭീകരരെയും സുരക്ഷിതമാക്കുന്നതാണ്. ഭാരതത്തിന്റെ അഖണ്ഡതയ്‌ക്കും പരമാധികാരത്തിനും ഭീഷണി ഉയര്‍ത്തിക്കൊണ്ട് ഖാലിസ്ഥാൻ ഭീകരര്‍ക്ക് അഭയം നല്‍കുന്നത് കാനഡ തുടരുകയാണ്. ഇക്കാര്യത്തില്‍ കനേഡിയൻ സര്‍ക്കാര്‍ നിഷ്‌ക്രിയത്വമാണ് സ്വീകരിക്കുന്നത് എന്ന് മന്ത്രാലയം പറഞ്ഞു.
Previous Post Next Post