റാന്നി മണിയാർ കട്ടച്ചിറ വനാതിർത്തിയിൽ അവശ നിലയിൽ കണ്ടെത്തിയ കടുവക്കുട്ടി ചത്തു



 പത്തനംതിട്ട: റാന്നി മണിയാർ കട്ടച്ചിറ വനാതിർത്തിയിൽ അവശ നിലയിൽ കണ്ടെത്തിയ കടുവക്കുട്ടി ചത്തു. വ്യാഴം രാവിലെ നാട്ടുകരാണ് വഴിയരികിൽ കിടക്കുന്ന കണ്ടെത്തിയത്. ഉടൻ തന്നെ വനം വകുപ്പ് വടശേരിക്കര റേഞ്ച് ഓഫീസിൽ അറിയിച്ചതോടെ വനപാലകർ എത്തി. ഒന്നര വയസോളം പ്രായം തോന്നിക്കുന്ന കടുവക്കുട്ടിയാണ് ഇതെന്ന് ഇവർ പറയുന്നു. ചെവിയുടെ താഴെയാണ് കാര്യമായ പരുക്കുള്ളത്. വനപാലകർ പ്രഥമ ശുശ്രുഷ നൽകി കോന്നിയിലെ വനം വകുപ്പിന്റെ മൃഗാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.കടുവയ്ക്ക് പരുക്കേൽക്കാനുള്ള സാഹചര്യം വ്യക്തമായിട്ടില്ല. എന്നാൽ കാട്ടാനകളുടെ ശല്യവും അക്രമവും ഏറെയുള്ള പ്രദേശമാണ് ഇതെന്ന് വനപാലകരും നാട്ടുകാരും പറയുന്നു. കുട്ടിക്കടുവയെ കാട്ടാന അക്രമിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കടുവയുടെ ശല്യം നിരന്തരമായി ഉണ്ടാകുന്ന വനാതിർത്തി പ്രദേശങ്ങളിൽ ക്യാമറകൾ പലേടത്തും സ്ഥാപിക്കുകയും കൂടുകൾ പലതവണ മാറ്റി വയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ കടുവ മാത്രം കൂട്ടിൽ കയറിയില്ല. കടുവയെ കണ്ടെത്താൻ പ്രത്യേക നിരീക്ഷണസംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു.കാടുകയറിയിരിക്കുന്ന റബർ തോട്ടങ്ങളാണ് കടുവയ്ക്കു താവളം. ഇവിടെ പകലും കടുവ ഒളിച്ചിരിക്കുന്നതായി ആളുകൾ സംശയിക്കുന്നു. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ കാടുകൾ വൃത്തിയാക്കാനായിട്ടില്ല. ഇതു സംബന്ധിച്ചു പഞ്ചായത്ത് നോട്ടീസ് പുറപ്പെടുവിച്ചതല്ലാതെ തുടർ നടപടികളുണ്ടായില്ലെന്നു പ്രദേശവാസികൾ പറഞ്ഞു. പെരുനാട്, വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ വന്യമൃഗശല്യം അതിരൂക്ഷമായിരിക്കേ അടുത്തിടെ രാത്രിയിൽ തുലാപ്പള്ളി ഭാഗത്തു വളർത്തു നായയെ പിടിച്ചു. ആക്രമണത്തിൽ നായയുടെ ജഡം വന്യ മൃഗം പകുതിയോളം ഭക്ഷിക്കുകയും ചെയ്തിരുന്നു.


പുലിയാണ് ആക്രമണം നടത്തിയതെന്നു വീട്ടുകാർ പറഞ്ഞു. പുലിയുടേതെന്നു സംശയിക്കുന്ന കാൽപാടുകൾ പുരയിടത്തിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. ഈ ഭാഗങ്ങളിൽനിന്നു കഴിഞ്ഞ ഏതാനും ആഴ്ചകളായി വളർത്തു നായ്ക്കളെ കാണാതാകുന്നുണ്ട്.
Previous Post Next Post