മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ചു, വീട്ടമ്മയെ ഇടിച്ചുകൊന്നു, നാലുപേർക്ക് ​ഗുരുതരപരിക്ക്, ലോറിയുടെ ക്ലീനർ അറസ്റ്റിൽ



തിരുവനന്തപുരം: ആര്യനാട് ഉഴമലയ്ക്കലിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ലോറി നിയന്ത്രണംവിട്ട് ഇടിച്ചുകയറി ഒരാൾ മരിക്കുകയും മൂന്ന് കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ അറസ്റ്റിലായ ലോറി ഓടിച്ച ക്ലീനർ റിമാന്റിൽ. കുറ്റിച്ചൽ പരുത്തിപ്പള്ളി പിണർവിളാകത്ത് വീട്ടിൽ ദിലീപ്(34)ആണ് റിമാന്റിലായത്. സംഭവ സ്ഥലത്തുനിന്നും പിടികൂടുമ്പോൾ തന്നെ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് വൈദ്യ പരിശോധനയിൽ വ്യക്തമായിരുന്നു. മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച് ആളുകൾക്ക് അപകടമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട് നടത്തിയ കൃത്യമായതിനാൽ 304ാം വകുപ്പ് കുറ്റകരമായ നരഹത്യയ്ക്കാണ് ആര്യനാട് പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്. ഇന്നലെ രാത്രിയോടെ പ്രതിയെ റിമാന്റ് ചെയ്തു. ഉഴമലയ്ക്കൽ കുളപ്പട എലിയാവൂർ എലിയാക്കോണത്തുവീട്ടിൽ ഷീലയാണ് (56)ആണ് ഇക്കഴിഞ്ഞ ദിവസം നടന്ന ലോറി അപകടത്തിൽ ഉഴമലയ്ക്കൽ എലിയാവൂർ ശാന്തിഗിരി ബഥനി ആശ്രമ ജംഗ്ഷനിൽ വച്ച് മരിച്ചത്. ലോറി ഓടിച്ചിരുന്ന ക്ലീനർ ദിലീപിനെ സംഭവ സ്ഥലത്തുനിന്നും നാട്ടുകാർ തന്നെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.സംഭവ സ്ഥലത്തുവച്ച് ഇയാൾ നാട്ടുകാരോട് ഡ്രൈവർ ഓടി രക്ഷപ്പെട്ടുവെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ രക്ഷാ പ്രവർത്തനം നടത്തിയവർ ഇയാളാണ് വണ്ടിയോടിച്ചതെന്ന് ഉറപ്പിച്ചു പറഞ്ഞതോടെയാണ് യാണ് ഇയാളുടെ കള്ളക്കളി പുറത്തായത്.ഇയാൾക്ക് ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് മാത്രമാണുള്ളത്.ഹെവി ലൈസൻസ് ഇല്ലാതെയാണ് ഇയാൾ വലിയ ലോറി ഓടിച്ച് അപകടമുണ്ടാക്കിയതെന്നും പൊലീസ് പറയുന്നു.

Previous Post Next Post