ഹോട്ടലില്‍ വച്ച് നഗ്നതാ പ്രദര്‍ശനം; ജോലി തൃപ്തിപ്പെട്ടില്ലെങ്കില്‍ മടിയിലിരുത്തി ശിക്ഷ; പുരുഷ ജീവനക്കാരനെ പീഡിപ്പിച്ച ടോറി എംപിയെ ആറാഴ്ചത്തേയ്ക്ക് സസ്‌പെന്റ് ചെയ്തു; 10 ശതമാനം വോട്ടര്‍മാര്‍ എംപിയെ തിരിച്ചു വിളിക്കാന്‍ ഒപ്പിട്ടാല്‍ ഋഷി സുനകിന് വീണ്ടും തലവേദന


 

മാഡ്രിഡിലെ ഒരു ഹോട്ടലില്‍, ഒരു പുരുഷ ജീവനക്കാരന് നേരെ നഗ്നത പ്രകടിപ്പിച്ചു എന്ന കുറ്റത്തിന് ടോറി എം പി പീറ്റര്‍ ബോണിനെ ആറാഴ്ച്ച കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. അപമാനിക്കുന്നതിനും, ലൈംഗികമായ പെരുമാറ്റ ദൂഷ്യത്തിനും ശിക്ഷയായി, വെല്ലിംഗ്ബറോ എം പി സസ്‌പെന്‍ഷനില്‍ ആയതോടെ മറ്റൊരു ഉപതെരഞ്ഞെടുപ്പു കൂടി ഋഷി സുനകിന്റെ മുറ്റത്തെത്തി നില്‍ക്കുകയാണ്.


മറ്റുള്ളവരെ അപമാനിച്ച ഒന്നിലധികം സംഭവങ്ങളും ഒരു ലൈംഗിക പെരുമാറ്റ ദൂഷ്യവും ആണ് ഈ എം പിയുടെ പേരില്‍ തെളിഞ്ഞിട്ടുള്ളത്. 2012- ലും 2013 ലും ആയിരുന്നു ഒരു ജീവനക്കാരന് നേരെ ലൈംഗിക ചുവയോടെ അപമര്യാദയായി പെരുമാറിയത്. ജീവനക്കാരനെ അശ്ലീല വാക്കുകള്‍ ഉപയോഗിച്ച് അപമാനിക്കുകയുമ്മ് പല സാധനങ്ങളും അയാള്‍ക്ക് നേരെ വലിച്ചെറിയുകയും ചെയ്തിട്ടുണ്ട്. ഒരു ഔദ്യോഗിക യാത്രക്കിടെ, മാഡ്രിഡിലെ ഒരു ഹോട്ടലിലെ കുളിമുറിയില്‍ വെച്ച് ഈ ജീവനക്കാരന്റെ മുന്‍പില്‍ ബോണ്‍ നഗ്നത പ്രദര്‍ശനം നടത്തുകയും ചെയ്തു.


മാത്രമല്ല, ഈ ജീവനക്കാരന്റെ ജോലിയില്‍തൃപ്തി വന്നില്ലെങ്കില്‍ എം പി ഇയാളെ അപമാനിക്കുന്ന രീതിയില്‍, കൈ മടിയില്‍ വെച്ച് ഇരിക്കുവാന്‍ ആവശ്യപ്പെടുമായിരുന്നത്രെ. ഒരു യുവാവായ തന്റെ മാനസിക വീര്യം മുഴുവന്‍ തകര്‍ക്കുന്ന രീതിയിലുള്ള പെരുമാറ്റമായിരുന്നു എം പിയുടേതെന്ന് പരാതിക്കാരന്‍ ബി ബി സിയോട് പറഞ്ഞു. പലപ്പോഴും വിസ്‌ഫോടനാത്മകമായ രീതിയിലായിരുന്നു എം പിയുടെ വൈകാരിക പ്രകടനം എന്നും പരാതിക്കാരന്‍ പറഞ്ഞു.


ഇന്നലെ ജനപ്രതിനിധി സഭ വെല്ലിംഗ്ബറോ എം പിയുടെ സസ്‌പെന്‍ഷന്‍ ശരിവെച്ചു. കണ്‍സര്‍വേറ്റീവ് വിപ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഒരു സ്വതന്ത്രനായിട്ടാണ് അദ്ദേഹം ഇപ്പോള്‍ പാര്‍ലമെന്റില്‍ ഇരിക്കുന്നത്. എം പിയെ തിരികെ വിളിക്കുന്നതിനുള്ള ഒരു പെറ്റീഷന്‍ അണിയറയില്‍ ഒരുങ്ങുകയാണ്. നോര്‍ത്താംപ്ടണ്‍ഷയര്‍ നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരില്‍ ചുരുങ്ങിയത് 10 ശതമാനം പേരെങ്കിലും അതിനെ അനുകൂലിച്ചാല്‍ ഒരു ഉപതെരഞ്ഞെടുപ്പ് അത്യാവശ്യമായി വരും.2005 മുതല്‍ ഇവിടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സീറ്റില്‍ മത്സരിച്ച് ജയിക്കുന്ന വ്യക്തിയാണ് ബോണ്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 18,540 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു അദ്ദേഹം സീറ്റ് നിലനിര്‍ത്തിയത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നേരത്തെ ഉപതെരഞ്ഞെടുപ്പ് നടന്ന ടാംവര്‍ത്തിലും ബെഡ്‌ഫോര്‍ഡ്ഷയറിലും 2019-ല്‍ ടോറികള്‍ നേടിയ ഭൂരിപക്ഷത്തേക്കാള്‍ കുറവ് ഭൂരിപക്ഷത്തിനായിരുന്നു ടോറികള്‍ ഈ സീറ്റ് നിലനിര്‍ത്തിയത് എന്നര്‍ത്ഥം. ടാംവര്‍ത്തും, ബെഡ്‌ഫോര്‍ഡ്ഷയറും ഉപതിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.


തനിക്കെതിരെയുള്ള ആരോപണങ്ങള്‍ എല്ലാം അടിസ്ഥാന രഹിതവും വ്യാജവുമാണെന്ന് കഴിഞ്ഞയാഴ്ച്ച എം പി പറഞ്ഞിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം അദ്ദേഹത്തെ ടോറി പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. എം പിമാരുടെ പെരുമാറ്റ ചട്ടം ബോണ്‍ ലംഘിച്ചതായി പാര്‍ലമെന്റിന്റെ സ്വതന്ത്ര എക്‌സ്പര്‍ട്ട് പാനല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഇപ്പോള്‍ സസ്‌പെന്‍ഷന്‍ ചെയ്തിരിക്കുന്നത്.

Previous Post Next Post