തിരുവല്ല റെയിൽവേ സ്റ്റേഷൻ്റെ മുഖം തന്നെ മാറും; എൻട്രൻസ് പോർച്ചും മേൽനടപ്പാലവും, നടപ്പാകുന്നത് 12.41 കോടിയുടെ വികസനം



പത്തനംതിട്ട: അടുത്ത ആറ് മാസത്തിനുള്ളിൽ പൂർത്തിയാകും വിധം റെയിൽവേ സ്റ്റേഷനിൽ 12.41 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായി. കേന്ദ്രസർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ നിർമാണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. സ്റ്റേഷന്റെ മുഖഛായ മാറ്റുന്ന നിർമാണ പ്രവർത്തനങ്ങളായിരിക്കും ഇതെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു.ഇപ്പോൾ ആരംഭിക്കുന്ന നിർമാണ പ്രവർത്തനങ്ങളിൽ തിരുവല്ല റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിന്റെ നിർമാണം, എൻട്രൻസ് പോർച്ച്, എൻട്രൻസ് ആർച്ച്,മേൽനടപ്പാലം, വിശ്രമസ്ഥലങ്ങളുടെയും കാത്തിരിപ്പ് സ്ഥലങ്ങളുടെയും വിസ്തൃതി വർധിപ്പിക്കൽ, സ്റ്റേഷനിൽ എത്തുന്ന വാഹനങ്ങൾക്ക് സുഗമമായി കടന്നുവരുന്നതിനും പോകുന്നതിനും പാർക്ക്‌ ചെയ്യുന്നതിനുമുള്ള സൗകര്യം, പുൽത്തകിടി, പ്ലാറ്റ്ഫോം നവീകരണം, പ്ലാറ്റ്ഫോമുകളിലെ മേൽക്കൂരകൾ പൂർണമായും റൂഫിങ്, റെയിൽവേ ടിക്കറ്റ് ബുക്കിങ് സംവിധാനങ്ങൾ മെച്ചപ്പെടുത്തൽ , ശുചിമുറി നിർമാണം, വലിയ ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിക്കൽ, സ്റ്റേഷന്റെ എല്ലാ ഭാഗത്തും പൂർണമായും വെളിച്ചം, പബ്ലിക് ഇൻഫർമേഷൻ സിസ്റ്റം മെച്ചപ്പെടുത്തൽ, ബെഞ്ചുകൾ, വാഷ് ബേസിനുകൾ, ഡസ്റ്റ് ബിന്നുകൾ, സെറിമോണിയൽ ഫ്ലാഗ്, ഇലക്ട്രിഫിക്കേഷൻ, ഫർണിച്ചർ, സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ ക്രമീകരണം എന്നിവയാണ് നടപ്പിലാക്കുന്നത്.പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ആന്റോ ആന്റണി എംപിയും സംഘവും റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. ആറുമാസം കൊണ്ട് നിർമാണം പൂർത്തീകരിക്കുമെന്ന് എംപി പറഞ്ഞു. റെയിൽവേ ഡിവിഷനൽ എൻജിനീയർ കുരുവിള ജോർജ്, വർഗീസ് മാമ്മൻ, സതീഷ് ചാത്തങ്കരി, ഈപ്പൻ കുര്യൻ, ബിജു ലങ്കാഗിരി, ജോർജ് മാത്യു, നഗരസഭാ കൗൺസിലർമാരായ സജി എം മാത്യു, സണ്ണി മനയ്ക്കൽ, മാത്യൂസ് ചാലക്കുഴി, എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

Previous Post Next Post