കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളന സ്ഥലത്ത് സ്‌ഫോടനം; ഒരു മരണം, 23 പേര്‍ക്ക് പരിക്ക്


കൊച്ചി: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കൺവെൻഷൻ സെന്ററിൽ സ്ഫോടനം. ഒരാൾ മരിച്ചു. 23 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. സ്ത്രീയാണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളജിന് സമീപമുള്ള സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് സ്ഫോടനം നടന്നത്. ഈ മാസം 27 മുതൽ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. ഏകദേശം 2000-ത്തിലധികം പേർ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം.

 രാവിലെ ഒമ്പതരയോടെയാണ് സ്ഫോടനമുണ്ടായത്. അര മണിക്കൂറിനിടയിൽ പല തവണ പൊട്ടിത്തെറിയുണ്ടായതായാണ് വിവരം. പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് വിവരം. കൂടുതൽ ഫയർഫോഴ്സ്, പോലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു

സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയാണ്. ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും അടക്കം മുഴുവൻ ജീവനക്കാരും അടിയന്തരമായി ജോലിക്ക് ഹാജരാകണമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേശ് മോഹൻ അറിയിച്ചു.
Previous Post Next Post